ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ബദല്‍ പരേഡുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലിസ് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ ഒമ്പത് കര്‍ഷക നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, സായുധരായി പൊലീസിനെ നേരിടല്‍ തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനേയും ഒരു കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പോലീസിനുനേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന സംഘര്‍ഷത്തിന്‍റെ ഭാഗമായി 215 പേര്‍ക്കും 110 പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
സംഘർഷത്തിൽ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തെന്ന് ഡൽഹി പൊലീസ് പറഞ്ഞു. 90 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ബസ്സുകളും കാറുകളും ഉള്‍പ്പെടെ 25 ലധികം വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും പോലീസ് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം ചെങ്കോട്ടയിലും ഇന്നലെ സംഘര്‍ഷമുണ്ടായ ഗാസിപ്പുര്‍, ദല്‍ഹി ഐ ടി ഒ, സീമാപുരി തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി.
പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ നടപ്പിലാക്കിയ ഇന്റര്‍നെറ്റ് നിരോധം തുടരാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും. അതേസമയം, ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. സംഘർഷത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ആളുകൾ ആണെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റ് മാർച്ചു നടത്തുമെന്നു കർഷകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി എങ്ങനെ കർഷക മാർച്ച് സംഘടിപ്പിക്കണം എന്ന കാര്യം ചർച്ച ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.