അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ എഐഎഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി. കൊവിഡ് ബാധിതയായി ബെഗംളൂരുവിൽ ചികിത്സയിലാണ് ശശികല. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല തടവിൽ കഴിഞ്ഞിരുന്നത്. ഇവിടെവെച്ചാണ് ശശികല രോഗബാധിതയായത്. ജയിൽ അധികൃതർ ആശുപത്രയിലെത്തിയാണ് മോചന നടപടികൾ പൂർത്തിയാക്കിയത്. അസുഖം പൂർണമായും മാറിയതിന് ശേഷം മാത്രമെ ഇവർ ചെന്നൈയിലേക്ക് പോകാൻ സാധ്യതയുള്ളു.
ചെന്നൈയിൽ എത്തിയാൽ ശശികല ആദ്യം മറീന ബീച്ചിലെ ജയലളിത സ്മാരകം സന്ദർശിക്കും. പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ലാത്ത സ്മാരകം പ്രത്യേക അനുമതി പ്രകാരമാണ് ശശികല സന്ദർശിക്കുക.
കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വികെ ശശികലയുടെ ജീവൻ അപകടത്തിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും കാണിച്ച് ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്നും കേരളത്തിലേയോ പുതുച്ചേരിയിലേയോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ബന്ധുക്കളുടെ ആവശ്യം . ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. അസുഖ ബാധിതയായിട്ടും വേണ്ട സമയത്ത് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബെംഗളൂരു വിക്ടോറിയ സർക്കാർ ആശുപത്രിയിലെ ജയിൽ വാർഡിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ശശികലക്ക് കടുത്ത ന്യൂമോണിയ ബാധയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ശശികലയെന്നും അറിയിച്ചു. യന്ത്രസഹായത്താലാണ് ശ്വസനം നടക്കുന്നത്. പനി, ചുമ, ശ്വാസതടസം എന്നിവയെ തുടർന്നാണ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശശികലയെ വിക്ടോറിയെ ആശുപത്രിയിലേക്ക് മാറ്റിയത്.