ഇടുക്കി വാഗമണ്ണിൽ റിസോർട്ടിൽ നിശാപാർട്ടിക്കിടെ ലഹരി മരുന്നു പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ ശ്രീകണഠാപുരം സ്വദേശി ജിന്റോ ടി ജെയിംസാണ് അറസ്റ്റിലായത്. നിശാപാർട്ടിക്ക് ഇയാളാണ് ലഹരി എത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിന്റോ പിടിയിലായത്. ജിന്റോയാണ് ലഹരി മരുന്ന് കൈമാറിയതെന്ന് പ്രതികൾ മൊഴിനൽകിയിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
രണ്ടു നൈജീരിയക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ബെഗളൂരുവിൽ നിന്ന് നൈജീരിയക്കാരാണ് വാഗമണ്ണിൽ ലഹരി മരുന്നുകൾ എത്തിച്ചതെന്ന സൂചനയും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ് പി പികെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത് കേസിൽ അറസ്റ്റിലായവർക്ക് സംസ്ഥാനത്തിന് പുറത്തും ബന്ധങ്ങളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. കേസ് സമഗ്രമായി അന്വേഷിക്കുന്നതിനായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. റിസോർട്ടിൽ നിന്ന് എട്ട് തരത്തിലുള്ള ലഹരി ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഇവയിൽ പലതും പ്രാദേശികമായി ലഭിക്കുന്നതല്ല. കൂടാതെ വാഗമണ്ണിൽ നടന്ന പാർട്ടിക്ക് സമാനമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ നബീൽ സൽമാൻ എന്നിവരാണ് പാർട്ടിക്ക് നേതൃത്വം നൽകിയത്. മയക്കുമരുന്ന് വിതരണം ചെയ്തത് തൊടുപുഴ സ്വദേശിയായ അജ്മലാണ്. മോഡലും ബാംഗ്ലൂർ സ്വദേശിയുമായ ബ്രിസ്റ്റി വിശ്വാസും അറസ്റ്റിലായവരിൽ ഉൾപ്പെടും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വാഗമണ്ണിൽ സിപിഐ നേതാവിന്റെ ഉടമസ്ഥതതയിലുള്ള റിസോർട്ടിൽ നിന്നാണ് നിശാപാർട്ടിക്കിടെ ലഹരി മരുന്നു പിടികൂടിയത്. പാർട്ടിയിൽ 60 ഓളം പേരാണ് പങ്കെടുത്തത്. 25 സ്ത്രീകളും പാർട്ടിയിൽ പങ്കെടുത്തു. കൊച്ചിയിൽ നിന്നാണ് ഇവർ വാഗമണ്ണിൽ എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പാർട്ടിയുടെ വിവരങ്ങൾ പങ്കുവെച്ചത്. ഇടുക്കി എസ് പിയുടെ നിർദ്ദേശം അനുസരിച്ചാണ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. എഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലോക്കൽ പൊലീസിനെ വിവരം അറിയിക്കാതെയാണ് എസിപി റിസോർട്ടിൽ റെയ്ഡിന് എത്തിയത്.