ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ താഴോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,102 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 117 പേർക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യ ആദ്യ കേസ് രേഖപ്പെടുത്തിയതിനു ശേഷം 1.06 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1.03 കോടിയിലധികം ആളുകൾ ഇതിനകം സുഖം പ്രാപിച്ചു. 1.53 ലക്ഷത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂൺ 4 നാണ് അവസാനമായി ഇന്ത്യയില്‍ 9,000 കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 16 ന് ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവോടു കൂടിയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയതെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു. ഇതുവരെ 20 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളംതന്നെയാണ് ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ഇപ്പോൾ പ്രതിദിനരോഗികൾ മൂവായിരത്തിൽ താഴെയെത്തിയിട്ടുണ്ട്. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 70 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.