തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വസ്തുവകകൾ നശിപ്പിച്ചതിനുള്ള പ്രതികാരമാണ് ആനയെ കൊല്ലാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി. പെട്രോൾ ഒഴിച്ച് കത്തിച്ച തുണി ആനയുടെ തലയ്ക്ക് നേരെ എറിയുന്നതിന്‍റെയും കൊമ്പൻ പ്രണവേദനയോടെ ഓടുന്നതിന്‍റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്. തീര്‍ത്തും അവശനായ നിലയില്‍ മുതുമല വന്യജീവി സങ്കേതത്തിന് സമീപം കണ്ട കാട്ടാനയ്ക്ക് വിദഗ്ദ ചികിത്സ നല്കാന്‍ വനം വകുപ്പ് കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാന ചെരിഞ്ഞത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊളളലേറ്റ് രക്തം വാര്‍ന്നാണ് മരണമെന്ന വിവരം പുറത്ത് വന്നതോടെയാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തീ കത്തിച്ച് ടയര്‍ എറിഞ്ഞത് അടുത്ത റിസോര്‍ട്ടിലെ ജീവനക്കാരാണ്. ആനയെ ഓടിക്കാന്‍ വേണ്ടിയാണ് ടയര്‍ എറിഞ്ഞതെന്ന് ആണ് ഇവരുടെ വിശദീകരണം. കൂടുതല്‍ പേര്‍ സംഭവത്തിന് പിറകിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചികിത്സയിലായിരുന്ന ആന കഴിഞ്ഞ ബുധനാഴ്ചയാണ് ചരിഞ്ഞത്.