കത്തോലിക്ക സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സീറോ മലബാർ കാത്തോലിക്ക സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തുക. ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളും മറ്റ് ന്യൂനപക്ഷ വിഷയങ്ങളും ചർച്ച ചെയ്യും. പ്രധാനമന്ത്രിയുടെ താൽപര്യ പ്രകാരമാണ് കാത്തോലിക്ക സഭാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേരളത്തിലെ പള്ളിത്തർക്കം പരിഹരിക്കുന്നതിനായി യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള മുൻകൈയ്യെടുത്താണ് ചർച്ച സംഘടപ്പിച്ചത്. ഇരു പക്ഷവും നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച ഫലം കണ്ടില്ല. പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് ഓർത്തഡോക്സ് പക്ഷം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാൽ കോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. തുടർ ചർച്ചകൾക്കായി പിഎസ് ശ്രീധരൻ പിള്ളയെയും, കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.