അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചാനൽ യൂട്യൂബ് സസ്പെന്റ് ചെയ്തു. കലാപത്തിന് അഹ്വാനം ചെയ്യുന്ന തരത്തിൽ വീഡിയോകൾ അപ് ലോഡ് ചെയ്തിതിനെ തുടർന്നാണ് ചാനൽ നിരോധിക്കാൻ യൂട്യൂബ് തീരുമാനിച്ചത്. യുട്യൂബിന്റെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നയത്തിന് വിരുദ്ധമായ ഉള്ളടക്കങ്ങളാണ് വീഡിയോയിൽ ഉള്ളതെന്ന് യൂട്യൂബ് വ്യക്തമാക്കി.
നിരോധന കാലാവധി തീരുമാനിച്ചിട്ടില്ല. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ചാനൽ സസ്പെന്റ് ചെയ്യും. തുടർന്നും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ പുറത്തുവിട്ടാൽ ചാനൽ എന്നന്നേക്കുമായി നിരോധിക്കാൻ സാധ്യതയുണ്ട്. നിരോധനത്തിലേക്ക് നയിച്ച വീഡിയോയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. നിരോധനത്തിന് പിന്നാലെ വീഡിയോയുടെ കമന്റുകളും യുട്യൂബ് വിലക്കി. ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ എന്നന്നേക്കുമായി നിരോധിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇമ്പീച്ച്മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാൻ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. 205 നെതിരെ 223 വോട്ടുകൾക്കാണ് പ്രമേയം പാസായത്. മേരിലാൻഡിൽ നിന്നുള്ള പ്രതിനിധി ജാമി റാസ്കിൻ ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. യു എസ് ക്യാപ്പിറ്റോൾ ഹില്ലിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനിച്ചത്. ക്യാപിറ്റോൾ ഹില്ലിലെ ആക്രമണം പ്രസിഡന്റിന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രമേയം അവതരിപ്പിച്ച റാസ്കിൻ പറഞ്ഞു.
പ്രമേയത്തെ എതിർത്തും അനുകൂലിച്ചു സഭയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. ഏതാനും റിപ്പബ്ലിക്കൻ പ്രതിനിധികൾ പ്രമേയത്തെ എതിർത്തു. പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള തീരുമാനം കോൺഗ്രസിന്റെ അധികാരങ്ങൾക്ക് പുറത്താണെന്ന് റൂൾസ് കമ്മിറ്റിയിലെ മുതിർന്ന റിപ്പബ്ലിക്കൻ പ്രതിനിധി ടോം കോൾ പറഞ്ഞു. അതേ സമയം പ്രമേയം നിരസിക്കുമെന്ന് മൈക്ക് പെൻസ് സ്പീക്കർ നാൻസി പെലോസിയെ അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജനുവരി ആറിന് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ ക്യാപിറ്റോൾ കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയായിരുന്നു. ഇവർ പൊലീസുമായി ഏറ്റുമുട്ടി. അക്രമത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കലാപത്തിൽ അഞ്ച് പേർ മരിച്ചു. നാല് പ്രതിഷേധക്കാരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.