കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വസ്തുതകൾ പരിഗണിക്കാതെയാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ അന്വേഷണം തുടരുന്ന ഘട്ടത്തിലാണ് ജാമ്യം അനുവദിച്ചത്, മറ്റ് ചില പ്രതികളെ കൂടി കണ്ടെത്താനുണ്ട് എന്ന കാര്യങ്ങളും എൻഐഎ ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് മറ്റ് പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുമെന്നും എൻഐഎ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അലനും താഹക്കും കർശന ഉപോധികളോടെയാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത് അനുവദിച്ചത്. മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം, പാസ്പോട്ട് കെട്ടിവെക്കണം, നിരോധിത സംഘടനകളുമായി ബന്ധപ്പെടരുത് തുടങ്ങിയവയാണ് ഉപാധികൾ. എല്ലാ ശനിയാഴ്ചയും വീടുള്ള പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
അലന്‍, താഹ എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ച എന്‍ ഐ എ കോടതി അന്വേഷണ സംഘത്തിന് മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ ഹാജരാകാന്‍ കഴിഞ്ഞില്ല എന്ന് വിധിയില്‍ പ്രസ്താവിച്ചിരുന്നു. യുഎപിഎ ചുമത്തിയതിലും കോടതി സംശയം പ്രകടപ്പിച്ചിരുന്നു.
2019 നവംബർ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് അലനെയും താഹയെയും പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.