മധ്യപ്രദേശിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ. കമൽനാഥ് സർക്കാറിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് നാല് കോണ്‍ഗ്രസ് എംഎൽഎ-മാർ ഗുരുഗ്രാമിലെ റിസോർട്ടിൽ എത്തി. മറ്റു നാലുപേര്‍ സ്വതന്ത്രരാണ്. 'ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എ-മാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും' കോൺഗ്രസ് ആരോപിച്ചു.
എംഎൽഎ-മാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ. എംഎല്‍എ-മാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാൻ ഹരിയാന പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി പറഞ്ഞു. അതേസമയം, ഇവരിലൊരാളായ രമാ ഭായ് റിസോര്‍ട്ടില്‍ നിന്നും തിരിച്ചു പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും വാര്‍ത്തകളുണ്ട്.
230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ഈ സാഹചര്യത്തിൽ 8 എംഎൽഎ-മാർ കൂറി മാറിയാൽ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാകും. ബിഎസ്പിയുടെ രണ്ട് എംഎൽഎ-മാരുടേയും എസ്പിയുടെ ഒരു എംഎൽഎ-യുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കോൺഗ്രസിനാണ് നല്‍കിയിരുന്നത്.