യുവ നടൻ ഷെയ്ൻ നിഗം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകും. വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാൻ എ.എം.എ.എ-യുടെ (അസോസിയേഷൻ ഫോർ മലയാളം മൂവി ആർട്ടിസ്റ്റ്സ്) യോഗത്തിൽ ധാരണയായി. നേരത്തെ, ഷെയ്ൻ ഒരുകോടി രൂപ നൽകണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സംഘടനയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗം വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടുദിവസത്തിനകം നിർമ്മാതാക്കളുമായി ചർച്ച നടത്തുമെന്നും, പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്നും എ.എം.എ.എ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ പറഞ്ഞു. പുതിയ ഫോർമുല അനുസരിച്ച് ഷൂട്ടിംഗ് മുടങ്ങിയ 'വെയില്‍', 'കുര്‍ബാനി' എന്നീ രണ്ടു സിനിമകളും ഷെയ്ൻ നിഗം പൂർത്തിയാക്കും.
എ.എം.എ.എ യോഗത്തിനിടെ ഭാരവാഹികൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതൃത്വവുമായി ഫോണിൽ സംസാരിച്ചു. താര സംഘടന മുന്നോട്ടു വെയ്ക്കുന്ന ഫോർമുലയോട് എതിർപ്പില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. നിർമ്മാതാക്കളുമായി എ.എം.എ.എ നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചയോടെ നാല് മാസം നീണ്ട വിവാദത്തിന് തിരശീല വീഴും. ഇതിന് പിന്നാലെ ഫിലിം ചേംബറും ഷെയിനിനെതിരായ വിലക്ക് നീക്കും.