കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ക്ലാസിൽ ഹാജർ കുറവാണെന്ന് ആരോപിച്ച് കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാകത്തതിൽ മനം നൊന്ത് ജസ്പ്രീത് എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു പഞ്ചാബ് സ്വദേശിയായ ജസ്പ്രീത്.
മരണത്തിൽ കോളേജിനെതിരെ രൂക്ഷ വിമർശനവുമായി ജസ്പ്രീതിന്റെ കുടുംബം രംഗത്തെത്തി. ഹാജർ കുറഞ്ഞതിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും പരീക്ഷ എഴുതിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ജസ്പ്രീത് മരിച്ചിട്ടും കോളേജിൽ നിന്നും ആരും വീട്ടിൽ എത്തിയില്ലെന്നും അവർ ആരോപിച്ചു.
സംഭവത്തിൽ സർവകലാശാലാ തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലബാർ ക്രിസ്‌ത്യൻ കോളേജിലേക്ക് മാർച്ച് നടത്തി. കോളേജ് ഗേറ്റിന് മുന്നിൽ ബാരിക്കേഡുയർത്തി പൊലീസ് മാർച്ച് തടഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തു.
ജസ്പ്രീത് സിങ്ങിന്റെ മരണത്തില്‍ സര്‍വകലാശാലാ അന്വേഷണം വേണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഹാജര്‍ സംവിധാനത്തിലെ സാങ്കേതിക കാരണം പറഞ്ഞ് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും അവരുടെ ഭാവി ആശങ്കയിലാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
ജസ്‌പ്രീതിന്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നേതൃത്വത്തിൽ പ്രിൻസിപ്പലിനെയും മാനേജരെയും ഉപരോധിച്ചു.