കാഞ്ഞങ്ങാട്: കല്ലുരാവിൽ കൊല്ലപ്പെട്ട ഔഫ് അബ്ദുൾ റഹ്മാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. പത്തുമിനുട്ടോളം വീട്ടിൽ ചെലവഴിച്ച മുനവറലി ഔഫിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്തു. ഔഫിന്റെ കബറിടത്തിലും മുനവറലി പ്രാർത്ഥന നടത്തി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് മുനവറലി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ യൂത്ത് ലീഗ് പ്രവർത്തകരാണെന്ന് തെളിഞ്ഞാൽ അവർ പാർട്ടിൽ ഉണ്ടാകില്ല.രാഷ്ട്രീയത്തിന്റെ പേരിൽ ആരും കൊല്ലപ്പെടരുത്. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് വീട് സന്ദർശിക്കാൻ എത്തിയതെന്നും മുനവറലി പറഞ്ഞു. ഔഫിന്റെ വീട്ടിലേക്ക് പോകവെ മുനവറിലിയെ എസ് വൈ എസ് പ്രവർത്തകർ തടഞ്ഞു. വാഹനം തടഞ്ഞ പ്രവർത്തകർ മുനവറലിക്ക് ഒപ്പമുള്ള ലീഗുകാരെ വീട്ടിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് കൂടെയുള്ള പ്രവർത്തകരെ ഒഴിവാക്കി കാറിൽ നിന്ന് ഇറങ്ങി നടന്നാണ് വീട്ടില്‍ എത്തിയത്.
ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുൾ റഹ്മാൻ വ്യാഴാഴ്ച വൈകീട്ടാണ് കുത്തേറ്റ് മരിച്ചത്. യൂത്ത് ലീഗ് പ്രദേശക നേതാക്കളാണ് കേസിലെ പ്രതികൾ. ഇർഷാദ്, ഹസൻ, അസ്കർ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇർഷാദിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ വൈകീട്ടാണ് രേഖപ്പെടുത്തിയത്. ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഡിവൈഎഫ്ഐ- മുസ്ലീം ലീഗ് സംഘർഷത്തിന്റെ തുടർച്ചയിലാണ് കൊലപാതകം സംഭവിച്ചതെന്ന് കാസർകോട് എസ്പി വ്യക്തമാക്കി. കേസിൽ കസ്റ്റഡിയിലുള്ള കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിന്റെ അറസ്റ്റിന്റെ രേഖപ്പെടുത്തി. ഇയാളാണ് കേസിലെ ഒന്നാം പ്രതി. മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ കാഞ്ഞങ്ങാട് ആശുപത്രിയിലാണ്. ഇർഷാദിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും കാസർകോട് എസ് പി വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.കത്തികൊണ്ടുള്ള കുത്തിൽ ഹൃദയ ധമനിക്ക് ഗുരുതരമായ പരുക്കേറ്റാണ് ഔഫ് മരിച്ചത്. രക്തം വാർന്നതും മരണകാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമാകുന്നുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യൂത്ത് ലീഗ് പ്രവർത്തകനായ ഷാഹിറും സംഘത്തിൽ ഉണ്ടായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.