തിരുവനന്തപുരം: മതേതര മുസ്ലീങ്ങളെ മൌലികവാദ പക്ഷത്തെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. എല്ലാ വര്‍ഗീയതയോടും ലീഗ് സന്ധി ചെയ്തിട്ടുണ്ട്. അത്തരത്തില്‍ കേരളത്തെ നിയന്ത്രിക്കാനാണ് ലീഗ് ശ്രമിച്ചു പോന്നിട്ടുള്ളത്. ലീഗിന്റെ ഇത്തരം രീതികള്‍ ഹിന്ദുത്വ തീവ്രവാദത്തെ സഹായിക്കുക മാത്രമേ ചെയ്യൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി.
സ്വന്തം വര്‍ഗീയതയുടെ കരുത്തില്‍ സംസ്ഥാനത്തെ നിയന്ത്രിക്കാനാണ് ലീഗ് ശ്രമിച്ചിട്ടുള്ളത്. അത്തരത്തിലൊരു നിഗൂഡ താല്‍പ്പര്യം ആ പാര്‍ട്ടിക്കുണ്ട്. ബിജെപിയടക്കം എല്ലാ വര്‍ഗീയതയോടും സഖ്യം ചേര്‍ന്നു. ഏറ്റവുമധികം അവസരവാദപരമായ നിലപാട് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വീകരിച്ചു. ഇതിന്റെയെല്ലാം പങ്കുപറ്റുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള നിലപാട് സമൂഹ താല്‍പ്പര്യം മുനിര്‍ത്തിയുള്ളതാണ്. സംസ്ഥാനത്ത് മതമൌലികവാദം വളരാന്‍ പാടില്ല. ലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ മുന്‍നിര്‍ത്തി വിജരാഘവന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ലീഗിന്റെ കൈകളിലെത്തി എന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആരുവരണമെന്ന കാര്യത്തില്‍ പോലും അഭിപ്രായം പറയുന്ന പാര്‍ട്ടിയായി ലീഗ് മാറിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് രംഗത്തുവന്നിരുന്നു. ഇതുപോലൊരു വര്‍ഗീയവാദിയെ കേരളം കണ്ടിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയെ കുറിച്ചുള്ള കെ പി എ മജീദിന്റെ പരാമര്‍ശം. ഇതിനെതിരായാണ് പിണറായിയെ പിന്തുണച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തുവന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്തവനയെ വിമര്‍ശിച്ചുകൊണ്ട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം എഡിറ്റോറിയല്‍ എഴുതിയിരുന്നു. ഇത് കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോഴുള്ള ബുദ്ധിമുട്ടുകാരണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.