ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ എല്ലാ അർത്ഥത്തിലും നാണം കെട്ടു. രണ്ടാം ഇന്നിംഗ്സിൽ ടെസ്റ്റിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് ഇന്ത്യ പുറത്തായതിന് പുറമെ നാണം കെട്ടതോൽവിയും. അഡിലൈഡിലെ തീപാറുന്ന പിച്ചിൽ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ഓസീസ് കീഴടക്കിയത്. ഒന്നാം ഇന്നിഗ്സില്‍ 54 റൺസിന്റെ ലീഡുമായി ക്രീസിൽ ഇറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 9 വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ അവസാനിച്ചു. അവസാന ബാറ്റ്സ്മാനായ മുഹമ്മദ് ഷമി പരുക്കേറ്റ് പിന്മാറുകയായിരുന്നു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ 87 വർഷത്തെ ചരിത്രത്തിലെ ഏറ്റവു ഒരു ഇന്നിംഗ്സിലെ സ്കോറാണിത്. 45 വർഷത്തെ ചരിത്രമാണ് ഇന്ത്യൻ സംഘം അഡ്ലൈഡിൽ തിരുത്തിക്കുറിച്ചത്. 1974 ൽ ലോഡ്സിൽ നേടിയ 42 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോർ. ലോഡ്സിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ പ്രകടനം . 36 റൺസ്, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 5 മത്തെ ടീം സ്കോറാണ്.
രണ്ടാം ഇന്നിംഗ്സിൽ സ്കൂൾ കുട്ടികളെ നാണിപ്പിക്കും വിധമായിരുന്നു ടീം ഇന്ത്യയുടെ ബാറ്റിംഗ്. ഒരൊറ്റ ബാറ്റസ്മാൻ രണ്ടക്കം കടന്നില്ല. 9 റൺസെടുത്ത മായങ്ക് അഗർവാളാണ് ടോപ്സ്കോറർ. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പുജാരയും, അജിങ്ക്യ രാഹനയും രവിചന്ദ്ര അശ്വിനും പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റൻ കോഹ്ലിയുടെ സംഭാവന നാല് റൺസായിരുന്നു. പ്രിഥ്വ ഷായും ഹനുമ വിഹാരിയും വൃദ്ധമാൻ സാഹയും 4 റൺസ് വീതമെടുത്ത് കൂടാരം കയറി. 22 ഓവറിൽ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു. മൂന്ന് ബൗളർമാർ മാത്രമാണ് പന്തെറിഞ്ഞത്. പാറ്റ് കമ്മിൻസ് നാലും ഹെസൽ വുഡ് 5 ഉം വിക്കറ്റ് നേടി. അതിവേഗ പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ബാറ്റ് ഉയർത്താനായില്ല. പ്രതിരോധത്തിന്റെ എല്ലാ പാഠങ്ങളും മറന്ന് രണ്ടര ദിവസം കൂടി അവശേഷിക്കെ ഒന്നിന് പുറകെ ഒന്നായി ബാറ്റ്സ്മാൻമാരുടെ ഘോഷയാത്രയാണ് അഡ്ലൈഡിൽ കണ്ടത്.
അദ്യ ഇന്നിംഗ്സിൽ 53 റൺസിന്റെ ലീഡ് നേടിയതിന് ശേഷമാണ് ഇന്ത്യ തകർന്നടിഞ്ഞത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 244 റൺസ് നേടി. 74 റൺസെടുത്ത കോഹ്ലിയാണ് ടോപ്സ്കോറർ. രഹാനെ 42 ഉം പൂജാര 43 ഉം റൺസെടുത്തു. ബൗളർമാരുടെ മികവിൽ ഓസീസിന്റെ ഇന്നിംഗ്സ് 191 റൺസിന് അവസാനിപ്പിച്ചാണ് ഇന്ത്യ 53 റൺസ് ലീഡ് നേടിയത്. ജയിക്കാനാവശ്യമായ 90 റൺസ് ഓസീസ് 2 വിക്കറ്റ് നഷ്ടത്തിൽ നേടി. മാത്യു വേഡും ജോ ബേൺസും ചേർന്ന് ആദ്യ വിക്കറ്റിൽ 70 റൺസ് നേടി ഓസ്ട്രേലിയയുടെ വിജയം അനായസമാക്കി.