കാസർകോട് പെരിയ ഇരട്ടക്കൊലപാത കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. കേസിന്റെ ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐയുടെ ആരോപണം. എറണാകുളം സിജെഎം കോടതിയില്‍ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
അന്വേഷണം സിബിഐ ഏറ്റെടുക്കാത്തതിനെതിരെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2019 ഒക്ടോബറിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് കേസ് സിബിഐക്ക് വിട്ട് ഉത്തരവിട്ടു. എന്നാൽ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചു. അപ്പീൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ കേസ് സിബിഐ ഏറ്റെടുക്കണമെന്നാണ് കൊല്ലപ്പട്ട യുവാക്കളുടെ മാതാപിതാക്കളുടെ ആവശ്യം. ഇതുന്നയിച്ച് ഹരജിക്കാർ സിജെഎം കോടതിയെ സമീപിച്ചപ്പോഴാണ് കേസ് ഫയലുകൾ കൈബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ തൽസ്ഥിതി റിപ്പോർട്ട് നൽകിയത്.