ഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തും. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുകെ ആതിഥേയരാകുന്ന അടുത്ത വർഷത്തെ ജി ഏഴ് ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയേയും ക്ഷണിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് റാബ് പറഞ്ഞു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം യുകെ പ്രധാനമന്ത്രി ജോൺസൺ സ്വീകരിച്ചുവെന്നും അതൊരു വലിയ അംഗീകാരമാണെന്നും റാബ് കൂട്ടിച്ചേർത്തു.
അടുത്തവർഷം ബ്രിട്ടൻ ആതിഥേയത്വം വഹിക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോറിസ് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഡൽഹിയിലുള്ള വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലോകത്തെ വാക്‌സിനുകളിൽ 50 ശതമാനത്തിലധികവും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്. യുകെയിലെ ഓക്‌സ്ഫഡ് ആസ്ട്രാസെനേക വാക്‌സിൻ ഒരു ബില്യൺ ഡോസുകൾ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്നുണ്ട്. കൊറോണയ്ക്കിടയിലും ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും 11 മില്യൺ ഫേസ് മാസ്‌കുകളും 3 മില്യൺ പാരസെറ്റമോൾ പായ്ക്കറ്റുകളുമാണ് ബ്രിട്ടന് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
28 വർഷം മുമ്പ് 1993 ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി.