കൊച്ചി തൃശ്ശൂർ കോർപ്പറേഷനുകളിൽ എൽഡിഎഫ് ഭരണത്തിന് സാധ്യത. ഇരു കോർപ്പറേഷനുകളിലും ഇരുമുന്നണികൾക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇരുമുന്നണികളെയും വെല്ലവിളിച്ച ജയിച്ച വിമതൻമാരുടെ നിലപാട് രണ്ട് കോർപ്പറേഷനുകളിലും നിർണായകമായി. കൊച്ചി കോർപ്പറേഷനിൽ ജയിച്ച ലീഗ് വിമതൻ ടി കെ അഷ്റഫ് എൽഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചു. അഷ്റഫ് ഇന്ന് രാവിലെ സിപിഎം ജില്ലാ സെക്രട്ടറി സികെ മോഹനനെ സന്ദർശിച്ച് പിന്തുണയറയിച്ചു. അഷ്റഫിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ജയിച്ച സിപിഎം വിമതനും എൽഡിഎഫിനെ പിന്തുണക്കാൻ സാധ്യതയുണ്ട്. ഇതോടെ 36 പേരുടെ പിന്തുണയുമായി എൽഡിഎഫിന് കേവല ഭൂരിപക്ഷമായി. യുഡിഎഫിന് 31 സീറ്റാണുള്ളതാണ്. 4 കോൺഗ്രസ് വിമതരും ജയിച്ചു. ഇവർ നിലപാട് എടുത്തിട്ടില്ല. വിമരുടെ പിന്തണയോടെ കോർപ്പറേഷനിൽ തുടർ ഭരണം സാധ്യമാകുമെന്ന് യുഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്നു.
വിമതരുമായി ചർച്ച നടത്തിയെന്ന് ഹൈബി ഈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം അഡ്വക്കറ്റ് അനിൽകുമാർ കോർപ്പറേഷൻ മേയറാകും. അനിൽകുമാറിനെ നഗരപിതാവാക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയാണ് തീരുമാനിച്ചത്. എളമക്കര ഡിവിഷനിൽ നിന്നാണ് അനിൽകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനത്തേക്ക് അനിൽകുമാറിനെ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചരണം നടത്തിയത്. കഴിഞ്ഞ നിയമസാഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ അനിൽകുമാർ മത്സരിച്ചിരുന്നു. ഹൈബി ഈഡനോട് തോൽക്കുകയായിരുന്നു.
തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ എംകെ വർഗീസ് എൽഡിഎഫിനെ പിന്തുണക്കും. ഇന്ന് രാവിലെയാണ് വർഗീസ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് പ്രവർത്തകനായ തന്നെ നേതൃത്വം ദ്രോഹിച്ചെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് നേതൃത്വത്തോട് ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസിനെ പിന്തുണക്കുമെന്ന് ഡിസിസി നേതൃത്വത്തിന്റെ അവകാശവാദം തെറ്റാണ്. ഉടൻതന്നെ എൽഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തുമെന്നും വർഗീസ് പറഞ്ഞു. വർഗീസ് പിന്തുണച്ചാൽ എൽഡിഎഫിന് 25 സീറ്റുമായി കോർപ്പറേഷനിൽ ഭൂരിപക്ഷമാകും.