തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അറുപത്തിയഞ്ച് ശതമാനം കടന്ന് പോളിംഗ്. ഇതുവരെ 66.77 ശതമാനമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് വയനാട് ജില്ലയില്‍. 69.09 ശതമാനം പോളിംഗ്. 64.63 ശതമാനത്തോടുകൂടി കോട്ടയമാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ പിന്നില്‍. പാലക്കാട് 66.16 ശതമാനവും, എറണാകുളത്ത് 65.26 ശതമാനവും തൃശൂര്‍ 64.63 ശതമാനവുമാണ് ഇതുവരെ പോളിംഗ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കാണ് പോളിംഗ് തുടങ്ങിയത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു ജില്ലകളിലായി 451 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ബുധനാഴ്ച(ഡിസംബർ 9) വൈകിട്ട് മൂന്ന് മുതൽ വ്യാഴാഴ്ച (ഡിസംബർ 10) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. ഈ മാസം പതിനാലിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോളിംഗ് പ്രക്രിയ പൂര്‍ത്തിയാകും.