ഏഴു വയസ്സുകാരി ദേവനന്ദയുടെ മരണത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു പൊലീസ്. 'ദേവനന്ദ ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ലെന്ന്' മാതാവ് ധന്യ തറപ്പിച്ച് പറയുകയും, മാതാപിതാക്കൾക്ക് പുറമെ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെ പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നൽകി. ഫൊറൻസിക് വിദഗ്ധരടങ്ങിയ സംഘം ഇന്നോ നാളെയോ സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് വിവരം. കണ്ണനല്ലൂർ സിഐ യു.വി. വിപിൻകുമാറിനാണ് അന്വേഷണച്ചുമതല.
വീടിനു പുറത്തേക്കുപോലും ഇത്രകാലവും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് അവളെ കാണാതായ നിമിഷം മുതല്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും കുടുംബാംഗങ്ങളും പറയുന്നത്. കുട്ടിയെ ഒരിക്കൽ പോലും പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിട്ടില്ല. അവൾക്ക് തീർത്തും അജ്ഞാതമായ വഴിയാണത്. ഇനി പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ പോലും മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല എന്നൊക്കെയാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്.
അതേസമയം, കുട്ടിയെ ആരെങ്കിലും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയതാണെന്ന ആരോപണത്തിന് സാധുത നൽകാവുന്ന ഒന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലോ, ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഇല്ല. ദേഹത്ത് പാടുകളോ ക്ഷതങ്ങളോ ഉണ്ടായിരുന്നെങ്കിൽ അതു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായേനെ. ദേവനന്ദയുടെ മൃതദേഹത്തിൽ അത്തരം പാടുകളൊന്നുമില്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. സംഭവസമയത്തു കുട്ടി സ്വർണാഭരണങ്ങൾ ധരിച്ചിരുന്നില്ല. അപ്പോൾ കടത്തികൊണ്ടുപോയതാണെങ്കിൽ അതെന്തിനാണെന്ന ചോദ്യം ബാക്കിയാകുന്നു.