കൊച്ചി പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് മുഖ്യപ്രതി ആയേക്കും. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണസംഘം തേടി. ഒരാഴ്ചക്കുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവിലെ സാഹചര്യത്തില്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് തന്നെയാണ് കേസിലെ മുഖ്യപ്രതി ആകേണ്ടതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
കേസിൽ ഇന്നലെയടക്കം മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യലിലും ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനത്തില്‍ വിജിലന്‍സ് തെളിവ് നിരത്തിയപ്പോള്‍ ഉത്തരം നല്‍കാന്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഇന്നലെ സാധിച്ചിരുന്നില്ല.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനായി ആര്‍ഡിഎസ് കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയതില്‍ പങ്കുണ്ടെന്നാണ് കുഞ്ഞിനെതിരെയുള്ള പ്രധാന ആരോപണം. കമ്പനി എം.ഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജ് എന്നിവര്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നു. പണം മുന്‍കൂര്‍ നല്‍കിയതില്‍ തനിക്കു പങ്കില്ലെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.