ഡല്‍ഹി: കർഷകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായി ഇന്ന് രാത്രി 7മണിയോടെ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടിക്കായ്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നവംബർ 26 മുതൽ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്.
ഇതാദ്യമായാണ് കർഷകർക്ക് അമിത് ഷായെ കാണാന്‍ അവസരം ലഭിക്കുന്നത്. സെപ്റ്റംബർ മുതൽ ഇതുവരെ കർഷകരും കേന്ദ്രവും തമ്മിൽ അഞ്ചുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആദ്യ യോഗത്തില്‍ ഒരു മന്ത്രിപോലും പങ്കെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ യോഗം ബഹിഷ്കരിച്ചിരുന്നു. പിന്നീട് നവംബർ-ഡിസംബർ മാസങ്ങളിൽ മൂന്ന് വട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അതോടെയാണ് കര്‍ഷക സംഘടനകള്‍ ഒറ്റക്കെട്ടായി ‘ദില്ലി ചാലോ’ മാര്‍ച്ച് സംഘടിപ്പിച്ചത്.
ഇതുവരെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി ഒരു നിലപാടുപോലും സ്വീകരിച്ചിട്ടില്ലെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള നിർദ്ദിഷ്ട കൂടിക്കാഴ്ച വഴിത്തിരിവിവാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷ സംഘടനകള്‍.
അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമയി പ്രഖ്യാപിച്ച ബന്ദ് തുടരുകയാണ്. ബന്ദിൽ പങ്കെടുത്ത പ്രതിപക്ഷ പാർട്ടി നേതാക്കളെ വ്യാപകമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇടത് നേതാക്കളായ കെകെ രാഗേഷ് എംപി, കൃഷ്ണ പ്രസാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിലാസ് പൂരിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ പൊലീസ് വീട്ടുതടങ്കലിലാക്കി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് വൈകീട്ട് രാഷ്ട്രപതിയെ കാണും.