ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സ്വകാര്യവൽക്കരണ നടപടികൾക്ക് തിരിച്ചടി നൽകി ഇസ്ലാമാബാദ് ഹൈക്കോടതി. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തു. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിക്കുന്നതും, കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാക്കളെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.
കമ്മറ്റിയിലെ അംഗങ്ങളായ ഉപദേഷ്ടാക്കൾ സർക്കാറിന്റെ ഭാഗമല്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 91 പ്രകാരം ഉപദേഷ്ടാക്കൾക്ക് പാർലമെന്റിനോട് ഉത്തരവാദിത്തമില്ലാത്തതിനാൽ ഇവരുടെ നിയമനം അസാധുവാണെന്നും കോടതി വിധിച്ചു . കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്യാബിനറ്റ് കമ്മിറ്റിയിൽ ധനകാര്യ ഉപദേഷ്ടാവിനെ നിയമിച്ചുള്ള വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു.
സ്വകാര്യവർക്കരണത്തിനായി ക്യാബിനറ്റ് കമ്മിറ്റി രൂപികരണത്തിനെതിരെ നിയമസഭാംഗമായ റാണ ഇറാദത്ത് ഷെരീഫ് ഖാനാണ് കോടതിയെ സമീപിച്ചത്. സ്വകാര്യവൽക്കരണ കമ്മറ്റിയിൽ ധനകാര്യ, റവന്യൂ വാണിജ്യ, നിക്ഷേപം പരിഷ്കാരങ്ങൾ, ചെലവുചുരുക്കൽ എന്നിവയുടെ തലവന്മാരെയാണ് ഇമ്രാൻഖാൻ നാമനിർദ്ദേശം ചെയ്തത്.