കെഎസ്എഫ്ഇയിലെ റെയ്ഡിൽ പ്രതികരണവുമായി വ്യവസായമന്ത്രി ഇ. പി. ജയരാജന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ റെയ്ഡ് വിവാദം തിരിച്ചടി ആകുമോ എന്ന ചോദ്യത്തിന്- എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ലെന്നും റെയ്ഡ് എന്നു പറഞ്ഞാല്‍ റെയ്ഡ് ആകുമോ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.
നേരത്തെ, വിജിലൻസിനെ പരസ്യമായി വിമർശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു. തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും, അത് മന്ത്രിമാരെ ബാധിക്കുന്നതല്ല എന്നും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരൻ പറഞ്ഞിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ധനമന്ത്രിക്ക് അസംതൃപ്തിയുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കും ഒരു അസംതൃപ്തിയുമില്ലെന്നായിരുന്നു ഇ. പി. ജയരാജന്‍റെ മറുപടി. റെയ്ഡിനു പിന്നിൽ ആരുടെ വട്ടാണെന്നു വരെ മന്ത്രി ഐസക് നേരത്തേ ചോദിച്ചിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയതും കെ.എസ്.എഫ്.ഇയിലെ പോരായ്മകള്‍ ബോദ്ധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് വ്യക്തമാക്കിയതും.