ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയൻ എഫ് സിയെ നേരിടും. കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ചെന്നൈ രണ്ടാം മത്സരത്തിനാണ് കളിത്തിൽ ഇറങ്ങുന്നത്. രണ്ട് കളികളിൽ നിന്ന് 1 പോയന്റുമാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ എടികെ മോഹൻബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് കേരളം തോറ്റിരുന്നു. കളിയിലുടനീളം മികച്ച ഒത്തിണക്കം കാണിച്ച കേരളത്തിനെതിരെ 67-ാം മിനുട്ടിൽ റോയ് കൃഷ്ണയാണ് ഗോൾ നേടിയത്. പുതിയ വിദേശ താരങ്ങളെ ഉൾപ്പെടുത്തി അഴിച്ചു പണിഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഏറെ തൃപ്തികരമായിരുന്നു.
രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കേരളം സമനില വഴങ്ങി. രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമായിരുന്നു കേരളം സമനില കുരുക്കിൽപ്പെട്ടത്. മുന്നേറ്റനിരയും മധ്യനിരയും തകർന്ന മത്സരം ആരാധകരെ ഏറെ നിരാശപ്പെടുത്തി. രണ്ടാം പകുതി നിറം കെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
ജാംഷഡ്പൂർ എഫ്സിക്കെതിരെ ജയത്തോടെയാണ് ചെന്നൈയൻ എഫ്സി ഏഴാം സീസണിൽ അരങ്ങേറ്റം കുറിച്ചത്. കളിയുടെ ഒന്നാം മിനുട്ടിൽ തന്നെ അനിരുദ്ധ ഥാപ്പ ചെന്നൈക്കായി ഗോൾ സ്കോർ ചെയ്തു. വാൾകിസാണ് ജാംഷ്ഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത്.
പ്രതിരോധ നിരയുടെ കരുത്തിലാണ് കേരളം മുൻ മത്സരങ്ങളിൽ പിടിച്ചു നിന്നത്. കോച്ച് കിബുവിക്കൂനയുടെ തന്ത്രമായി പൊസഷൻ ഫുട്ബോൾ കളിക്കാനാണ് കേരളം കണ്ട് കളികളിലും ശ്രമിച്ചത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആക്രമണത്തിന് മുന്നിൽ കേരളത്തിന്റെ എല്ലാ തന്ത്രങ്ങളും പാളിയിരുന്നു. രണ്ട് ഗോൾ നേടിയ ശേഷം അമിതമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ടീമിന് വിനയായയത്. ടീമിന്റെ പ്രകടനത്തിൽ നിരാശയുണ്ടന്ന് കിബു വിക്കൂന വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കില്ല. വലിയ വിലകൊടുത്ത് കേരളം സ്വന്തമാക്കിയ ഗാരി ഹൂപ്പർ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. ഇന്നത്തെ മികവ് പുലർത്തിയില്ലെങ്കിൽ ഹൂപ്പറിന് വിമർശനം കേൾക്കേണ്ടി വരും. തുല്യശക്തികളുടെ പോരാട്ടമാണെങ്കിലും നിലവിലെ ഫോം അനുസരിച്ച് ചെന്നൈയിനാണ് അൽപം മുൻതൂക്കം.