ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന്‍റെ കൊട്ടാരമായ കാസാ റോസാഡയില്‍ നടക്കും. രാജ്യത്തെ ഇന്നേവരെയുള്ള ഏറ്റവും ബഹുമതി പൂര്‍വ്വമായ സംസ്കാരമാണ് ഫുട്ബാള്‍ ദൈവത്തിന് നല്‍കുന്നത്. ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തല്ലാതെ ജീവിച്ച ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് മറഡോണക്ക് അര്‍ജന്റീന നല്‍കുന്നത്. രാജ്യം ദുഃഖ സൂചകമായി 3 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംസ്കാരം നടക്കുന്നത്. ഇതിനിടെ മറഡോണക്ക് അന്ത്യോപചാരം അര്‍പ്പിക്കാനും അവസാനമായി ഒരു നോക്ക് കാണാനുമായി ആയിരങ്ങളാണ് പ്രസിഡന്‍റിന്‍റെ കൊട്ടാരമായ കാസാ റോസാഡയിലേക്ക് എത്തുന്നത്. ഇന്നലെ 10 മണിയോടെ അന്തരിച്ച മറഡോണയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് പുലര്‍ച്ചെ 2 മണിയോടെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് എത്തിച്ചത്.
തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന മറഡോണ കഴിഞ്ഞ ആഴ്ച അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതാണ്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വിവാദങ്ങളുടെ തോഴാനായിരുന്നു മറഡോണ. ദൈവത്തിന്റെ കൈയൊപ്പ് പതിപ്പിച്ച ഗോളും, മയക്കുമരുന്ന് ഉപയോഗവും, രാഷ്ട്രീയ വിമര്‍ശനങ്ങളും വിവാദജീവിതത്തില്‍ ചിലതു മാത്രം. വെനിസ്വലേക്ക് സമരാഭിവാദ്യങ്ങള്‍, ഇറാന് പിന്തുണ, ഇടത് കാലില്‍ ഫിദല്‍, കയ്യില്‍ ചെഗുവേര, കഴുത്തില്‍ കുരിശ്. മിക്കവരും ഇഷ്ടപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനെ മറഡോണ തള്ളിപ്പറഞ്ഞു. ഇത്തരം നിലപാടുകള്‍ കൂടിയാണ് മറഡോണയെ വിവാദപുരുഷനാക്കിയത്. സ്വാതന്ത്ര്യദാഹമായിരുന്നു കളിക്കളത്തിലും പുറത്തും മറഡോണക്കുണ്ടായിരുന്നത്.