കൊവിഡ് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗവേഷകർ വാക്‌സിൻ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണെന്നും മുഖ്യമന്ത്രിമാരോടൊപ്പമുള്ള യോഗത്തിൽ മോദി പറഞ്ഞു. വാക്‌സിൻ വിഷയത്തിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് വ്യാപകമായി പടരുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കേരളം,ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര,പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ ,ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് യോഗം. രണ്ട് ഘട്ടങ്ങളായാണ് യോഗം നടക്കുന്നത്. 10.30ന് ആരംഭിച്ച് ആദ്യ യോഗത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തി.
അന്തരീക്ഷ മലിനീകരണം കാരണമാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിൻ വിതരണത്തിന്റെ മുൻഗണനാ പട്ടിക, മാർഗങ്ങൾ, ചെലവ് തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. നീതി ആയോഗിന്റെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിംഗ് പങ്കെടുത്തില്ല.