കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വാക്‌സിൻ വിതരണ മാർഗങ്ങൾ യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യും. കൊവിഡ് നിയന്ത്രണ വിധേയമല്ലാതെ തുടരുന്നതിന്റെ കാരണങ്ങളും കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യകതയും വെർച്വൽ യോഗം പരിശോധിക്കും.
ഗുജറാത്, ഡൽഹി എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാറുകളെ വിമർശിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം എന്താണ് അവിടെ സംഭവിക്കുന്നത് എന്നാണ് ജസ്റ്റിസ് അശോക് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.രാജ്യത്തെ കൊവിഡ് കണക്കുകൾ വർധിക്കുകയാണെന്നും ഡിസംബറിലെ സാഹചര്യം കൂടെ പരിഗണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഡൽഹി, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ കൊവിഡ് പരിശോധന നിർബന്ധമാക്കി.വിമാനമാർഗം വരുന്നവർ 72 മണിക്കൂറിനുള്ളിലും, ട്രെയിൻ മാർഗം വരുന്നവർ 96 മണിക്കൂറിനുള്ളിലും ആര്‍ടിപിസിആർ ടെസ്റ്റ് നടത്തണം.