ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് തമിഴ്നാട് സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കി. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചുള്ള ഓർഡിനൻസിൽ ഒപ്പുവെച്ചു. ഓൺലൈൻ ഗെയിമിൽ ഏർപ്പെട്ടാൽ 5,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷയും ലഭിക്കും.
ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന നിരവധിയാളുകൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഗെയിമുകൾ സർക്കാർ നിരോധിച്ചത്. 1930 ലെ തമിഴ്‌നാട് ഗെയിമിംഗ് ആക്റ്റ് (1930 ലെ തമിഴ്‌നാട് ആക്റ്റ് III) ഭേദഗതി ചെയ്താണ് ഓർഡിനൻസ് ഇറക്കിയത്. തമിഴ്നാട്ടിൽ ഓൺലൈൻ ഗെയിമുകൾ നടത്തുവർക്ക് പതിനായിരം രൂപ പിഴയും രണ്ട് വർഷം ശിക്ഷയും ലഭിക്കും. ഓർഡിനൻസ് പ്രകാരം കമ്പ്യൂട്ടറോ മറ്റ് ഏതെങ്കിലും ഉപകരണമോ ഉപയോഗിച്ച് ചൂതാട്ടം നടത്തുന്നത് നിരോധിച്ചു.
ഓൺലൈൻ ഗെയിമിംഗ് ജനങ്ങലെ വഞ്ചിക്കുകയാണെന്നും ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഓൺലൈൻ ഗെയിമുകൾ നിരോധിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു. ചൂതാട്ടത്തിൽ വിജയിക്കുന്നവർക്ക് ഇലട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി സമ്മാന തുക കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്.
മുൻനിര സിനിമാ, ക്രിക്കറ്റ് താരങ്ങളെയും ഉപയോഗിച്ചാണ് ഓൺലൈൻ ഗെയിമിങ്ങ് കമ്പനികൾ പരസ്യം നൽകിയിരുന്നത്. പരസ്യത്തിൽ ആകൃഷ്ടരായ നിരവധി പേർക്കാണ് ഗെയിമിൽ പണം നഷ്ടപ്പെട്ടത്. തമിഴ്നാട്ടിൽ മാത്രം 50 ഓളം പേരാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്.