വഴിവിട്ടു പ്രവർത്തിച്ചാൽ വിജലൻസ് ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥരുടെ മേൽ മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ ഇടപെട്ടാണ് യുഡിഎഫ് എം എൽഎമാരെ അറസ്റ്റ് ചെയ്യിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കുന്നതും. ഇബ്രാഹിംകുഞ്ഞ് എം എൽഎ യെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്ത് തുടങ്ങി വിവിധ മാഫിയാ പ്രവർത്തനങ്ങൾമൂലം മുഖംനഷ്ടപ്പെട്ട എൽഡിഎഫ് സർക്കാർ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി നടത്തിയ രാഷ്ട്രീയനാടകമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. യുഡിഎഫിന്റെ 12 എം എൽഎമാരാരെ അറസ്റ്റ് ചെയ്യുമെന്നാണ് എൽ ഡി എഫ് കൺവീനറും ഇപ്പോൾ സിപിഎം സെക്രട്ടറിയുമായ വിജയരാഘവൻ പറഞ്ഞിരുന്നത്. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് സർക്കാർ കരുതേണ്ടതില്ല.
മെബിലൈസേഷൻ അഡ്വാൻസ് കൊടുക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. ഈ സർക്കാറിന്റെ കാലത്തും മൊബിലൈസേഷൻ അഡ്വാൻസ് നൽകിയിട്ടുണ്ടല്ലോ? പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർഡി എസ് വേറെയും പ്രവൃത്തികൾ സംസ്ഥാനത്ത് ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. എന്തുകൊണ്ട് അവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നില്ല ? ഈ സർക്കാറിന്റെ കാലത്താണ് പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പൂർത്തിയാക്കിയത്. എങ്കിൽ ഈ സർക്കാറിനും ഉത്തരവാദിത്തമില്ലേ ? പാലാരിവട്ടം പാലത്തിന്റെ ഉറപ്പ് പരിശോധിക്കുന്നതിനായി ലോഡ് ടെസ്റ്റ് നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാർ സുപ്രീംകോടതിയിൽ പോയി.ശാസ്ത്രീയമായ ലോഡ് ടെസ്റ്റ് നടത്താതെ പാലംനിർമാണത്തിൽ അഴിമതിയുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.
രാഷ്ട്രീയപ്രേരിതമായിട്ടാണ് യുഡിഎഫ് എം എൽഎ മാരെ കള്ളക്കേസിൽ കുടുക്കിയത്. ബിസിനസ് പൊളിഞ്ഞു എന്ന തെറ്റിന് കാസർകോട് എം എൽഎ കമറുദ്ദീനെ അറസ്റ് ചെയ്തു. കെ.എം ഷാജിക്കെതിരേ നടപടിയെടുക്കുന്നു. ഇപ്പോൾ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇനിയും അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് എൽഡി എഫ് കൺവീനർ പറയുന്നത്. അഴിമതിയും മാഫിയാപ്രവർത്തനവും കൊണ്ട് മുഖംനഷ്ടപ്പെട്ട പിണറായി സർക്കാറിന് ഇതുകൊണ്ടൊന്നും മുഖംതിരിച്ചുകിട്ടില്ല. രാഷ്ട്രീയപ്രേരിത അറസ്റ്റിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.