കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷാ എഴുതാനാകാത്ത സംഭവത്തിൽ സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സിബിഎസ്ഇയുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും കോടതി വിമർശിച്ചു.
Also Read
സിബിഎസ്ഇ ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കിൽ കൂട്ടികൾക്ക് ഈ ഗതി വരുമായിരുന്നില്ല. സിബിഎസ്ഇ ചെയർമാൻ നേരിട്ട് ഹാജരാവുന്നതാവും ഉചിതമെന്നും കോടതി വാക്കാൽ പരാമർശം ഉന്നയിച്ചു. അനധികൃത സ്കുളുകൾക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും കോടതി ചോദിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സിബിഎസ്ഇ റീജിയണൽ ഡയറക്ടർ കോടതിയിൽ നേരിട്ട് ഹാജരായി. സിബിഎസ്ഇ എന്തൊക്കെ നടപടി എടുത്തുവെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അരൂജാസ് സ്‌കൂളിലെ 29 വിദ്യാർത്ഥികൾക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെൻ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു.