ഇന്ത്യയിൽ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം സ്ഥാപിക്കുമെന്ന് ലോകാരോഗ്യ സംഘടന. അഞ്ചാമത് ആയുർവേദ ദിനത്തിന്റെ ഭാഗമായി ജയ്പ്പൂരിലും ജംനാനഗറിലുമായി നിർമ്മിച്ച ആയുർവേദ സ്ഥാപനങ്ങൾ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രെയേസസ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ എങ്ങനെയാണോ ലോകത്തിന്റെ മരുന്നുശാലയാകുന്നത്, അതുപോലെ ഡബ്ലിയുഎച്ച്ഒ ലോക നന്മക്കായുള്ള സംഘടനയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ കൂടുതൽ ഗവേഷണം നടത്താനും അതിൽ പരിശീലിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ഗെബ്രിയേസസ് വ്യക്തമാക്കി. കൂടാതെ, ഡബ്ലിയുഎച്ച്ഒയുടെ 2014-23 ട്രെഡിഷണൽ മെഡിസിൻ സ്ട്രേറ്റജി രാജ്യത്ത് നടപ്പിലാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2014-2023 വർഷങ്ങൾക്കിടെ സുരക്ഷിതവും ആരോഗ്യപൂർണ്ണവുമായ ലോകം പരമ്പരാഗത മരുന്നുകളിലൂടെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചതാണ് 2014-2023 ട്രെഡിഷണൽ മെഡിസിൻ സ്ട്രാറ്റജി.
ആയുർവേദം ഇന്ത്യയുടെ പാരമ്പര്യമാണെന്നും, രാജ്യത്തിന്റെ പരമ്പരാഗത അറിവ് മറ്റു രാജ്യങ്ങളുടെ വളർച്ചയ്ക്ക് കൂടി കാരണമാകുന്നത് ഇന്ത്യക്കാർക്ക് സന്തോഷമായിരിക്കുമെന്നും മോദി പറഞ്ഞു. ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യയെ തിരഞ്ഞെടുത്തതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.