ബ്യൂണസ് ഐറിസ്: തലച്ചോർ ശാസ്ത്രക്രിയക്ക് വിധേയനായ ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു. താരം മറികടന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളാണെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും മറഡോണയുടെ അഭിഭാഷകൻ അറിയിച്ചു. ശാസ്ത്രക്രിയക്ക് എട്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
അറുപതാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ പരിശോധനക്ക് ശേഷം അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപ്പിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് നിരവധി ആരാധകരാണ് ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിന് ചുറ്റും തടിച്ചു കൂടിയത്. കുറച്ച് കാലങ്ങളായി നിരവധി ജീവിത ശൈലി രോഗങ്ങളുടെ പിടിയിലാണ് മറഡോണ. രണ്ട് ബൈപാസ് സർജറിക്കും മറ്റ് ചികിത്സകൾക്കും വിധേയനായിട്ടുള്ളതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഫുട്ബോൾ ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.