ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്ക് ലഹരി വിമുക്ത ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മറഡോണയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന് ആശുപത്രി വിടാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മറഡോണ ലഹരി മരുന്നിന് അടിമയാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. മയക്കുമരുന്ന കൈവശം വെച്ചതിന് അദ്ദേഹത്തെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറഡോണ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തുടരണമെന്നാണ് ഡോക്ടമാരുടെ നിർദ്ദേശം. മരുന്ന് നൽകി മറഡോണയെ മയക്കി കിടത്തിയിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
വിഷാദ രോഗത്തെ തുടർന്നാണ് മറഡോണയെ ബ്യൂണസ് അയേഴ്സിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസം മുമ്പ് മറഡോണയ്ക്ക് അസുഖം ഭേദപ്പെട്ടെന്നും പെട്ടെന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടന്ന സ്‌കാനിങ്ങില്‍ രക്തം കട്ട പിടിച്ചെന്ന് കണ്ടെത്തുകയായിരുന്നു. മറഡോണയുടെ അംഗരക്ഷകന് കൊവിഡ് സ്ഥിതീകരിച്ചിരുന്നതിനാല്‍ അദ്ദേഹം കൊറന്റീനില്‍ പോയിരുന്നു. അതേസമയം അദ്ദേഹത്തിനു കൊവിഡ് ബാധിച്ചു എന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ തളളി.
ഏതാനും ദിവസം മുമ്പാണ് മറഡോണ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്. മുന്‍പും ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് തവണ ഹൃദയാഘാതത്തെ തരണം ചെയ്ത അദ്ദേഹത്തിനു മഞ്ഞപിത്തവും ബാധിച്ചിരുന്നു. പിന്നീട് ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.