പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓര്‍മ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് നവംബര്‍ പതിനൊന്ന്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ആ ദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുകയാണ്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ പുനരുദ്ധാരണങ്ങള്‍ക്കും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത ധിഷണാശാലിയായിരുന്നു അദ്ദേഹം.
1948ൽ യൂനിവേഴ്‌സിറ്റി എജ്യുക്കേഷൻ കമ്മീഷനെയും 1952ൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ കമ്മീഷനെയും നിയമിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈയടുത്ത് വരെ നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന യു ജി സിക്ക് 1956ൽ പാർലിമെന്റ് ഒരു ആക്ടിലൂടെ അധികാരം നൽകി. ആൾ ഇന്ത്യ ടെക്‌നിക്കൽ എജ്യുക്കേഷൻ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. 1953ൽ സംഗീത നാടക അക്കാദമിക്കും 1956ൽ ലളിതകലാ അക്കാദമിക്കും രൂപം നൽകിയത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. ഐ ഐ ടിക്ക് പേര് നിർദേശിച്ചതും അതിന്റെ തുടക്കക്കാരനും ആസാദായിരുന്നു. വിദ്യാഭ്യാസ മന്ത്രി ആയപ്പോൾ വിദ്യാഭ്യാസത്തിനു പുറമേ കലകൾക്കും സാഹിത്യത്തിനും ആസാദ് എത്രത്തോളം പരിഗണന നൽകിയിരുന്നുവെന്ന് ഈ പദ്ധതികൾ വിലയിരുത്തിയാൽ മനസ്സിലാകും.
1947ൽ രണ്ട് കോടി മാത്രമായിരുന്ന കേന്ദ്ര വിദ്യാഭ്യാസ ബജറ്റ് 1958ൽ 36 കോടിയാക്കി ഉയർത്തി. മത വിദ്യാഭ്യാസത്തിന് ആധുനികവും ശാസ്ത്രീയവുമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം വാദിച്ചു. നെഹ്‌റുവിനൊപ്പം ദേശീയ നയങ്ങൾ രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആസാദ് സാർവത്രിക പ്രൈമറി വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ സമൂഹത്തിന് സമർപ്പിച്ചു.
"അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്.... മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്.