അറേബ്യൻ മണ്ണില്‍ നടന്ന 13–ാം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ജേതാക്കള്‍. മുംബൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്നു നയിച്ച മത്സരത്തില്‍ 5 വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചത്. 157 റൺസ് വിജയലക്ഷ്യം 7 പന്ത് ശേഷിക്കെ മുംബൈ മറികടന്നു. 2013, 2015, 2017, 2019 വര്‍ഷങ്ങളിലാണ് മുംബൈ ഇതിനു മുന്‍പ് കിരീടം സ്വന്തമാക്കിയത്.
തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും രോഹിത്ത് ശര്‍മയും ചേര്‍ന്ന് മുംബൈയ്ക്ക് നല്‍കിയത്. ഡികോക്കായിരുന്നു കൂടുതല്‍ അപകടകാരി. ഇരുവരും ചേര്‍ന്ന് നാലോവറില്‍ 45 റണ്‍സ് നേടി. രോഹിത് ശര്‍മ 51 പന്തില്‍ 68 റണ്‍സെടുത്തു. 19 പന്തില്‍ 33 റണ്‍സെടുത്ത ഇഷാന്ത് കിഷനാണ് വിജയമുറപ്പിച്ചത്. ഇക്കുറി ലീഗ് ഘട്ടത്തിൽ 9 വിജയവുമായി, എല്ലാ ടീമിനും മുൻപേ പ്ലേഓഫ് ഉറപ്പിച്ചവരാണ് മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിന് ഇത് ആദ്യത്തെ കലാശപ്പോരാട്ടമായിരുന്നു.
നേരത്തെ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 156 റൺസെടുത്തത്. 22 റൺസിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമാക്കിയ ശേഷമാണ്, അയ്യർ – പന്ത് കൂട്ടുകെട്ട് ഡൽഹിക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. അയ്യർ 50 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 65 റൺസുമായി പുറത്താകാതെ നിന്നു. റിഷബ് പന്ത് 56 റണ്‍സുമെടുത്തു. ട്രെന്‍റ് ബോള്‍ട്ടാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. 4 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബോള്‍ട്ട് 3 വിക്കറ്റുകള്‍ നേടി. നാഥന്‍ കോള്‍ട്ടര്‍നൈല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.