ചെന്നെ : കൊവിഡ് കാരണം മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണം ഐഎസ്ആര്‍ഒ ഇന്ന് പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയുടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റും (ഇഒഎസ്–01), 9 രാജ്യാന്തര വാണിജ്യ ഉപഗ്രഹങ്ങളും പിഎസ്‌എൽവി-സി49 വഴി വൈകുന്നേരം 3.12 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. സഞ്ചാരപഥത്തിലെ ചെറിയ തടസ്സങ്ങളെത്തുടർന്ന് 10 മിനിറ്റ് വൈകിയായിരുന്നു വിക്ഷേപണം.
ലുത്വാനിയയില്‍ നിന്ന് ഒന്നും ലുക്‌സന്‍ബര്‍ഗില്‍ നിന്നും അമേരിക്കയില്‍ നിന്നുമുളള നാല് ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ റഡാര്‍ ഇമേജിങ്ങ് സാറ്റലൈറ്റായ EOS-01 ആണ് ആദ്യം വിക്ഷേപിക്കുന്ന ഉപഗ്രഹം. ഇതിന് ഏതു കാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. 1999 ല്‍ ആദ്യമായി വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ഇന്ത്യയുടെ ഓഷ്യന്‍സാറ്റിന്റെ കൂടെ ജര്‍മനിയുടെയും ദക്ഷിണ കൊറിയയുടെയും ഉപഗ്രഹങ്ങളുണ്ടായിരുന്നു. അതിനുശേഷം ഇന്ത്യ 319 വിദേശ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 26 രാജ്യങ്ങളില്‍ നിന്നായി വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ 1,245.17 കോടി രൂപ ഐഎസ്ആര്‍ഒ നേടിയിട്ടുണ്ട്. ഇന്ത്യ അഞ്ചുവര്‍ഷത്തിനിടയില്‍ യുഎസ്, ജര്‍മനി, കാനട, സിംഗപൂര്‍, നെതര്‍ലന്റ്‌സ്, ജപ്പാന്‍, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് തുടങ്ങി പത്തു രാജ്യങ്ങളുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.