ഇ.എം.എസിന്‍റെ സവര്‍ണ്ണ പ്രീണന നയമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. ഹൈന്ദവ സമുദായത്തിന് മാത്രം പ്രാതിനിധ്യമുള്ള ദേവസ്വം ബോര്‍ഡില്‍ ഹിന്ദു സമുദായത്തിലെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ തങ്ങളുടെ 'സാമൂഹിക വിപ്ലവത്തിന്' തുടക്കം കുറിച്ചത്. കേരളാ അഡ്മിനിസ്ട്രേഷന്‍ സര്‍വീസ് വിജ്ഞാപനത്തിലും അതേ 'നയം' കണ്ടു. സമൂഹത്തെ സാമ്പത്തികമായല്ലാതെ സാമൂഹികമായി വായിക്കാനുള്ള ശേഷി കുറവും, സവര്‍ണ ലോബികളും ഒരുമിച്ചു ചേരുമ്പോള്‍ ഇടതുപക്ഷത്തു നിന്ന് സംവരണ വിരുദ്ധത സാമ്പത്തിക സംവരണ വാദമായി പുറത്തു വരുന്നു എന്നതാണ് വസ്തുത.
സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മെറിറ്റ് ബലി കഴിക്കപ്പെടുന്നു എന്നും ഇതു കാര്യക്ഷമതയെ ബാധിക്കുന്നു എന്നുമുള്ള വരേണ്യ വര്‍ഗ ബോധത്തിന് ശക്തിപകരുന്ന നിലപാടായിയുന്നു ഇ.എം.എസിന്‍റെത്. സംവരണം 'സര്‍വീസിന്റെ വൈശിഷ്ടൃത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കി തീര്‍ക്കുന്നു' എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമ്പത്തികമായ പരാധീനതകള്‍ അനുഭവിക്കുന്നവര്‍ എല്ലാ സമുദായങ്ങളിലും ഉണ്ടെന്നിരിക്കെ അതിനെ സംവരണവുമായി കൂട്ടിക്കെട്ടേണ്ട യാതൊരാവശ്യവും ഉണ്ടായിരുന്നില്ല. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ആവശ്യമായ മറ്റു സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നു വേണ്ടത്. എന്നാല്‍, ഇ.എം.എസിനു ശേഷം അധികാരത്തില്‍വന്ന ഇടതു സര്‍ക്കാരുകളൊന്നും സാമൂഹ്യനീതിയുടെ പക്ഷത്ത് നിലകൊണ്ടില്ല. മറിച്ച്, പിന്നാക്കക്കാരിലെ ക്രീമിലെയറിനു സംവരണം നിഷേധിക്കുകയും മുന്നാക്കക്കാരിലെ 'പിന്നാക്കക്കാരെ' കുടിയിരുത്തുകയും ചെയ്തുകൊണ്ട് സംവരണ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വരേണ്യവര്‍ഗങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന മനുഷ്യത്വ വിരുദ്ധമായ സമീപനം തുടരുകയാണ് അവര്‍ ചെയ്തത്.
നിലവിലുള്ള സാമുദായിക സംവരണം 40-ല്‍ നിന്ന് 38 ആയി കുറയ്ക്കണമെന്നും സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നും1970 നവംബര്‍ 30ന് സമര്‍പ്പിക്കപ്പെട്ട നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. അതോടെ പിന്നാക്ക സമുദായങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ന്നുവന്നു. എന്നാല്‍ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.എസ് പരസ്യമായി രംഗത്തുവന്നു. നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചുകൊണ്ട് 1973 മാര്‍ച്ച് 27ന് ദേശാഭിമാനിയില്‍ അദ്ദേഹം ലേഖനമെഴുതുകയും ചെയ്തു.
1995 സെപ്റ്റംബറില്‍ നടന്ന പഞ്ചായത്ത്– മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു ആന്റണി മന്ത്രിസഭ സംവരണ സംരക്ഷണ ബില്‍ പാസ്സാക്കിയത്. നിയമമന്ത്രി കെ. എം. മാണിയായിരുന്നു അന്നത്തെ പ്രതിപക്ഷമായിരുന്ന സി.പി.എമ്മിന്‍റെ ശക്തമായ പ്രതിഷേധത്തെ മുന്നില്‍നിന്ന് പ്രതിരോധിച്ചത്. 'സംവരണം ജാതി ചിന്ത വളര്‍ത്തുമെന്നും കാര്യക്ഷമത കുറയ്ക്കുമെന്നുമുള്ള ഇ.എം.എസ് അടക്കമുള്ളവരുടെ കീഴാള വിരുദ്ധവാദത്തെ അദ്ദേഹം സഭയ്ക്കകത്തും പുറത്തും തുറന്നുകാട്ടിയിരുന്നു.
അര്‍ഹമായ അവകാശങ്ങള്‍ ചോദിക്കുന്നത് ജാതീയത വളര്‍ത്തുമെന്നാണ് കേരളത്തിലെ ഇടതുപകഷത്തിന്റെ (വലതു പക്ഷത്തിന്‍റെയും) വിദണ്ഡ വാദം. ജനസംഖ്യയില്‍ ഏതാണ്ട് ഒന്നര ശതമാനം മാത്രമുള്ള ബ്രാഹ്മണര്‍ക്ക് ഗവര്‍മെന്റ് ഉദ്യോഗത്തില്‍ ഏതാണ്ട് പത്തിരട്ടി സ്ഥാനങ്ങള്‍ ഉണ്ട് എന്ന വസ്തുത അറിയാത്തവരല്ല ഇവരാരും. ഇന്ത്യയിലെ ജാതി സ്വത്വങ്ങളെ നിരാകരിക്കുകയും വര്‍ഗതത്വത്തെ സ്വീകരിക്കുകയും ചെയ്തുകൊണ്ടുള്ള ഇത്തരം സമീപനങ്ങള്‍ അന്തിമമായി രാജ്യത്തെ കീഴാള ജനതയെ തള്ളിപ്പറയുകയും സവര്‍ണ താല്‍പര്യങ്ങളെ വാരിപ്പുണരുകയും ചെയ്യുന്നതിന്റെ നേര്‍ചിത്രമാണ്.
സംവരണം അടിസ്ഥാനപരമായി ഒരു തൊഴില്‍ദാന പദ്ധതിയോ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയോ അല്ല, അധികാര പങ്കാളിത്തത്തിന്റെ വിഷയമാണത്. ജാതിയുടെ പേരിലുള്ള അയിത്തവും വിവേചനവും പിന്നാക്കാവസ്ഥയും മൂലം എല്ലാ അര്‍ത്ഥത്തിലും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ അധികാര പങ്കാളിത്തമെന്നനിലയിലാണ് സംവരണം നടപ്പാക്കപ്പെട്ടത്. ജാതിയും വംശീയതയുമാണ് അതിന്റെ അടിസ്ഥാനം. അതില്ലായിരുന്നെങ്കില്‍ സംവരണവും ഉണ്ടാകുമായിരുന്നില്ല.
വര്‍ഗസമരം എല്ലാ സാമൂഹൃ പ്രശ്നങ്ങളും പരിഹരിക്കുമെന്ന ഇ.എം.എസ്സിന്റെ സിദ്ധാന്തത്തെ നിരാകരിക്കുന്ന അഞ്ചുപതിറ്റാണ്ട് കടന്നുപോയി. കോരന്റെ കഞ്ഞി ഇപ്പോഴും കുമ്പിളില്‍തന്നെയാണ്. കോളനികളിലും പുറമ്പോക്കുകളിലും ഊരുകളിലും ഇപ്പോഴും അരവയറും മുഴുപട്ടിണിയുമൊക്കെയായി കഴിയുന്നവരുണ്ട്. അവിടെയെവിടെയും മോന്നോക്കക്കാരിലെ 'പാവപ്പെട്ട' പിന്നാക്കക്കാരെ കാണാന്‍ കഴിയില്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ദരിദ്രര്‍ ഉണ്ടാകുമോ? അങ്ങിനെ ഉണ്ട് എന്ന് ഏതെങ്കിലും പഠനം നടത്തി കണ്ടെത്തിയിട്ടുണ്ടോ? സര്‍ക്കാര്‍ സര്‍വീസില്‍ നിലവില്‍ മുന്നോക്ക - പിന്നാക്ക വിഭാഗക്കാര്‍ എത്രയുണ്ട്? കൃത്യമായ കണക്കു പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?
സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. അല്ലാതെ എന്‍.എസ്.എസ്സിന്‍റെയും സവര്‍ണ്ണ ഹിന്ദു സംഘടനകളുടേയും അജണ്ട നടപ്പാക്കുകയല്ല. സിപിഎം മാത്രമല്ല സിപിഐ-യും ബിജെപി-യും കോണ്‍ഗ്രസും അടക്കമുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും സവർണ്ണ സംവരണത്തെ അനുകൂലിക്കുന്നവരാണ്. അതെന്തുകൊണ്ടാകും? ഈ പാര്‍ട്ടികളിലെല്ലാമുള്ള മുസ്ലിം, ദളിത്, പിന്നാക്ക പ്രാതിനിത്യം പരിശോധിച്ചാൽ അതിനുള്ള ഉത്തരം ലഭിക്കും.