ഫുട്ബോൾ ഇതിഹാസതാരം ഡിഗോ മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ. മൈതാനങ്ങളിൽ കാല്പന്തുകൊണ്ട് ചിത്രം വരയ്ക്കുന്ന ഈ പ്രതിഭ ഫുട്ബോൾ ആരാധകർക്കിടയിൽ എന്നും ഒരു വികാരമാണ്. കൃത്യമായി അളന്നുമുറിച്ച് ഈ ചെറിയമനുഷ്യൻ പന്ത് ഗോൾവലയത്തിനുള്ളിലേക്ക് പായിക്കുന്ന കാഴ്ച്ചകണ്ട് കയ്യടിക്കാത്തവരായി ആരുമുണ്ടാകില്ല. പതിനാറ് വയസ് തികയുന്നതിന് പത്ത് ദിവസം മുൻപ് അർജന്റീനോസ് ജൂനിയർസ് മുതൽ ഫുട്ബോൾ കൊണ്ട് മന്ത്രികത തീർത്ത ഡീഗോ അര്‍മാന്‍ഡോ മറഡോണ ഇന്ന് അറുപത് വയസ്സിലെത്തി നിൽക്കുകയാണ്.
പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഇനിയും നേടണമെന്ന് ആഗ്രഹമുള്ള സ്വപ്നം എന്താണെന്ന ചോദ്യത്തിന് ഇംഗ്ലണ്ടിനെതിരെ ഒരിക്കൽക്കൂടി ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോൾ അടിക്കണം എന്നാണ് മറഡോണ പറഞ്ഞത്. 1986 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മറഡോണ നേടിയ നിർണായക ഗോൾ ദൈവത്തിന്റെ കയ്യാണെന്നാണ് കായിക ലോകമൊന്നാകെ അഭിപ്രായപ്പെട്ടിരുന്നു. ഫ്രാൻസ് ഫുട്ബോൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മറഡോണ ഇക്കാര്യം പറഞ്ഞത്. ആളുകളെ ഫുട്ബോളിലൂടെ സന്തോഷിപ്പിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും താൻ കളിക്കുന്നത് കണ്ട കുറച്ചു നേരത്തേക്കെങ്കിലും മനുഷ്യർ അവരുടെ ആകുലതകൾ മറന്ന് ആഘോഷിച്ചിട്ടുണ്ട് എന്നതുമാണ് തന്നെ തൃപ്തനാകുന്നതെന്നും മറഡോണ പറഞ്ഞു.
അറുപതാംപിറന്നാൾ കോവിഡ് പശ്ചാത്തലത്തിൽ ആയതിനാൽ വലിയതോതിൽ ആഘോഷിക്കില്ല. മറഡോണയുടെ അംഗരക്ഷകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ മറഡോണ ക്വാറന്റീനിലാണ്. രണ്ടു തവണ ഹൃദയാഘാതം സംഭവിച്ച മറഡോണ കൊവിഡ് കാലത്ത് ഹൈറിസ്ക് വിഭാഗത്തിലാണ്.