മക്കയിലെ ലോക്ഡൗൺ നീക്കി മൂന്നാഴ്ചക്കുള്ളിൽ 6,59,430 തീര്‍ഥാടകര്‍ ഉംറ കർമം നിർവഹിച്ചു. ഒക്ടോബർ നാലിനും 27നുമിടയിലെ കണക്കുകളാണിത്. മദീന സന്ദർശനത്തിനും ഉംറ കർമ്മം നിർവഹിക്കാനുമായി 14 ലക്ഷത്തിൽ പരം പേരാണ് ഇഅ്തമർനാ ആപ്പിൽ രജിസ്റ്റർ ചെയ്തതെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ആപ്പിൽ രജിസ്റ്റർ ചെയ്തവരിൽ 41 ശതമാനം മാത്രമേ വിദേശികളുള്ളൂ. ബാക്കി 59 ശതമാനവും സൗദി നിവാസികളാണ്. 12,26,715 പേർ ആപ്പിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തവരിൽ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണുള്ളത്. മസ്ജിദുന്നബവിയിൽ നമസ്കരിക്കാനെത്തിയവരുടെ എണ്ണം 4,64,960 ആയി.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തിവച്ച ഉംറ തീര്‍ഥാടനം ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രതിദിനം 6000 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 15,000 പേര്‍ക്കുമാണ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പ്രാർത്ഥനാ കർമ്മങ്ങൾ നിർവഹിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.