മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ മുസ്‌ലിം ലീഗിനെയും യു.ഡി.എഫിനേയും രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുര്‍ക്ക് (ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തില്‍ പറയുന്നു.
അഭിപ്രായം പറയാനാകാത്ത വിധം യുഡിഎഫ് ദുര്‍ബലമായോ എന്നും അദ്ദേഹം ചോദിക്കുന്നു. എംഎല്‍എമാരുടെ മേല്‍ യുഡിഎഫിന് നിയന്ത്രണം നഷ്ടമായി. മുസ്ലീംലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒപ്പം, സാമ്പത്തിക സംവരണം യാഥാര്‍ത്ഥ്യമാക്കിയ ബിജെപി സര്‍ക്കാറിനെ പ്രശംസിക്കാനും ജോസഫ് പെരുന്തോട്ടം മറക്കുന്നില്ല.
അതേ സമയം സംവരണ സമുദായ മുന്നണിയുടെ സംസ്ഥാന തല യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ സംവരണ സമുദായ നേതാക്കൾ പങ്കെടുക്കും. സംസ്ഥാന സർക്കാർ മുന്നോക്ക സമുദായത്തിലെ പിന്നോക്ക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.