മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ഓൺലൈൻ ആക്കാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. തെരഞ്ഞെടുപ്പ് പ്രകടനങ്ങളുടെ വിഷയത്തിൽ സ്ഥാനാർത്ഥികളുടെ അവകാശം ലംഘിക്കാത്ത രീതിയിലുള്ള തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.
ഹൈക്കോടതി ഉത്തരവ് ഉപതെരഞ്ഞെടുപ്പ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഊർജ്ജമന്ത്രി പ്രദ്യുമാൻ സിംഗ് ടോമർ സമർപ്പിച്ച ഹർജി പ്രകാരമാണ് സുപ്രീംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് എം ഖാൻവിൽക്കർ നേതൃത്വം നൽകിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി ഉത്തരവിനെ വിമർശിച്ചിരുന്നു.
പ്രകടനം നടത്താനുള്ള അവകാശത്തെക്കാൾ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനാണ് മുൻഗണനയെന്നും അതിനാൽ പൊതുഇടങ്ങളിൽ ജനങ്ങൾ കൂടെ നിൽക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ നടത്താൻ അനുവദിക്കരുതെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പ്രാവർത്തികമല്ലെന്ന് കണ്ടാൽ മാത്രം പൊതുഇടങ്ങളിൽ പ്രകടനങ്ങൾ നടത്താൻ അനുവദിച്ചാൽ മതിയെന്നാണ് ഹൈക്കോടതി വാദിച്ചത്. നവംബർ മൂന്നിനാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.