സ്വവർഗ ബന്ധങ്ങളെ പിന്തുണച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. മാർപ്പാപ്പയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് യുഎൻ വക്താവ് അഭിപ്രായപ്പെട്ടു. എൽജിബിടി സമൂഹത്തോടുളള വിവേചനം അവസാനിപ്പിക്കാൻ പോപ്പിന്റെ നിലപാട് സഹായിക്കുമെന്ന് യുഎൻ വ്യക്തമാക്കി.
ഒരു ഡോക്യുമെന്ററിയിലാണ് സ്വവർഗ ബന്ധത്തെ മാർപ്പാപ്പ പിന്തുണച്ച് സംസാരിച്ചത്. എൽജിബിടി സമൂഹത്തിന്റെ സംരക്ഷണത്തിനായി നിയമ നിർമാണം നടത്തണമെന്നാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. സ്വവർഗ പ്രണയിതാക്കൾക്കും കുടുബ ബന്ധത്തിന് അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്. അവരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും പോപ്പ് വ്യക്തമാക്കി.
സ്വവർഗ ബന്ധങ്ങളോട് സഭ എക്കാലത്തും കനത്ത എതിർപ്പാണ് ഉയർത്തിയിരുന്നത്. മാർപ്പാപ്പയുടെ പ്രഖ്യാപനത്തെ ലോകത്താകമാനമുള്ള മനഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ സംഘടനകളും സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ മാർപ്പാപ്പയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്.