നിയമസഭാ തെരഞ്ഞെടുപ്പിൽ 6 സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെടും. യുഡിഎഫ് കൺവീനർ എംഎം ഹസൻ നടത്തിയ ചർച്ചയിൽ ലീഗ് പ്രാഥമികമായി ആവശ്യം ഉന്നയിച്ചു. മലബാറിൽ 3 ഉം തെക്കൻ കേരളത്തിൽ 3 ഉം സീറ്റുകൾ ആവശ്യപ്പെടാനാണ് ലീഗ് തീരുമാനിച്ചത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി, കോഴിക്കോട് ജില്ലയിലെ പേരാമ്പ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് അല്ലെങ്കിൽ കൂത്തുപറമ്പ് എന്നീ സീറ്റുകളാണ് മലബാറിൽ ആവശ്യപ്പെടുക. ലീഗിന് നിർണായക സ്വാധീനമുള്ള സീറ്റുകളാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റ സീറ്റുകളാണിത്.
പട്ടാമ്പി പരമ്പരാഗത കോൺഗ്രസ് മണ്ഡലമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐയിലെ മുഹമ്മദ് മുഹ്സിനോട് കോൺഗ്രസിലെ സിപി മുഹമ്മദ് ഇവിടെ തോറ്റു. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന മണ്ഡലം ലീഗിന് നല്ല സ്വാധീനമുണ്ട്. മുഹമ്മദ് മുഹ്സിൻ വീണ്ടു മത്സരത്തിന് എത്തുമ്പോൾ ലീഗ് സ്ഥാനാർത്ഥിയായാൽ മണ്ഡലം തിരികെ പിടിക്കാം എന്നാണ് കണക്ക് കൂട്ടൽ. പട്ടാമ്പി കിട്ടിയില്ലെങ്കിൽ ഒറ്റപ്പാലം ലീഗ് ആവശ്യപ്പെടും.
കേരളാ കോൺഗ്രസ് എം മലബാറിൽ മത്സരിക്കുന്ന സീറ്റാണ് പേരാമ്പ്ര. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സിപിമ്മിന്റെ ശക്തി കേന്ദ്രത്തിൽ ആയിരത്തിഅഞ്ഞൂറോളം വോട്ടിനാണ് സിപിഎമ്മിലെ ടി പി രാമകൃഷ്ണൻ ജയിച്ചുകയറിയത്. കേരള കോൺഗ്രസ് മാണി മറുകണ്ടം ചാടിയതോടെ കോൺഗ്രസിലെ നിരവധി സ്ഥാനാർത്ഥി മോഹികൾ പേരാമ്പ്ര നോട്ടം ഇട്ടിട്ടുണ്ട്. കെപിസിസി പ്രസിണ്ടന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് അടക്കം ഇവിടെ ഉയർന്ന് വന്നിരുന്നു. ഇതിനിടെയാണ് സീറ്റിൽ ലീഗ് നോട്ടം ഇട്ടിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ സിപിഎം ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പോ കൂത്തുപറമ്പോ ലീഗ് ആവശ്യപ്പെടും. കഴിഞ്ഞ തവണ കൂത്തുപറമ്പിൽ എൽജെഡിയാണ് മത്സരിച്ചിരുന്നത്. കൂത്തുപറമ്പിൽ കെകെ ഷൈലജക്കെതിരെ മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിൽ ആലോചനയുണ്ട്. ഇവിടെ പൊതു സ്വതന്ത്രനായുള്ള അന്വേഷണവും യുഡിഎഫിൽ നടക്കുന്നുണ്ട്. യുഡിഎഫ് തരംഗം ആഞ്ഞടിച്ച് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ എൽഡിഎഫ് മേൽക്കൈ നേടിയിരുന്നു.
തെക്കൻ കേരളത്തിൽ അമ്പലപ്പുഴ, കരുനാഗപ്പള്ളി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങൾ ലീഗ് ആവശ്യപ്പെടും. ന്യൂനപക്ഷ സമുദായങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളാണിത്. അമ്പലപ്പുഴയിൽ കഴിഞ്ഞ തവണ എൽജെഡിയാണ് മത്സരിച്ചിരുന്നത്. അമ്പലപ്പുഴയിൽ സിപിഎമ്മിലെ ജി സുധാകരൻ വൻഭൂരിപക്ഷത്തിൽ ഷേയ്ക പി ഹാരിസിനെ മറികടന്നാണ് നിയമസഭയിൽ എത്തിയത്. നേരിയ വ്യത്യാസത്തിൽ യുഡിഎഫിനെ കൈവിട്ട മണ്ഡലമാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി. ലോക്സഭാ തെരെഞ്ഞെടുപ്പിലെ വൻമുന്നേറ്റമാണ് ലീഗിനെ ഈ മണ്ഡലം ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നത്. പിസി ജോർജിന്റെ പൂഞ്ഞാർ മണ്ഡലമാണ് ലീഗ് നോട്ടമിട്ടിരിക്കുന്ന തെക്കൻ കേരളത്തിലെ മൂന്നാമത്തെ മണ്ഡലം. പിസി ജോർജ് യുഡിഎഫിൽ എത്താൻ ശ്രമിക്കുന്നതിനിടെയാണ് ലീഗ് പൂഞ്ഞാർ ആവശ്യപ്പെടുന്നത്.പിസി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിനെ എതിർക്കുന്നമെന്ന നിലപാടിലാണ് ലീഗ്. ജോർജിന്റെ വിവാദമായ ന്യൂനപക്ഷ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധ നിലപാടും ചൂണ്ടിക്കാട്ടിയാകും ലീഗ് എതിർപ്പ് ഉയർത്തുക.