യുപിയിൽ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന് രാഹുൽ ഗാന്ധി. യുപി പൊലീസിന്റെ നടപടി അന്യായമാണെന്നും വിഷയത്തെ കോൺഗ്രസ് ഗൗരവമായി കണുന്നുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു. സിദ്ദിഖിന്റെ മോചനം ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് നിവേദനം നൽകി. മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ചാണ് പ്രവർത്തകർ നിവേദനം നൽകിയത്.
യുപിയിൽ ഹത്രാസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയാണ് പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സിദ്ദിഖിനെതിരെ യുഎപിഎ കേസ് ചുമത്തി. അതുകൂടാതെയാണ് ഇപ്പോൾ കലാപം നടത്താന്‍ ഗൂഡാലോചന നടത്തി എന്ന കേസിലും സിദ്ദീഖിനെ പ്രതിയാക്കുന്നത്. മാധ്യമ പ്രവർത്തകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രമുഖരടക്കം നിരവധി പേരാണ് ഉത്തർ പ്രദേശ് സർക്കാരിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിനു മുന്നിൽ കുടുംബം സമരം ആരംഭിച്ചിട്ടുണ്ട്.
3 ദിവസത്തെ വയനാട് മണ്ഡലം സന്ദർശനത്തിന്റെ ഭാഗമായി മലപ്പുറത്ത് എത്തിയതായിരുന്നു രാഹുൽ. രാവിലെ കരിപ്പൂരിരാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നും മലപ്പുറം കളക്ട്രേറ്റിലെത്തിയ രാഹുൽ കൊവിഡ് പ്രതിരോധ അവലോകന യോഗത്തിൽ സംബന്ധിച്ചു. കവളപ്പാറ ദുരന്തത്തിൽ കുടുംബാഗങ്ങളെ നഷടപ്പെട്ട കാവ്യക്കും കാർത്തികക്കും നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം രാഹുൽ നിർവഹിച്ചു. ഇന്ന് രാത്രി കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ ചൊവ്വാഴ്ച കളക്ട്രേറ്റിലെ യോഗത്തിൽ സംബന്ധിക്കും. ഔദ്യോഗിക ഷെഡ്യൂൾ ഇത്രമാത്രമാണ്. അവസാന നിമിഷം ചില മാറ്റങ്ങൾ ഉണ്ടായേക്കാം.
പാർട്ടി പരിപാടികൾ ഉണ്ടായിരിക്കില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ. ആൾക്കൂട്ടം ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ഈ വർഷം ജനുവരിയിലാണ് ഇതിന് മുമ്പ് രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തിയത്.