കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബാറുടമ ബിജു രമേശ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും തകര്‍ക്കനാണ് ശ്രമിച്ചത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാര്‍ മുതലാളിമാരില്‍ നിന്നും പിരിച്ചെടുത്ത തുക നല്‍കിയെന്നും ബിജു രമേശ് വെളിപ്പെടുത്തി.
ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ബിജു രമേശിന്‍റെ പുതിയ ആരോപണം. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം ആവശ്യപ്പെട്ടിരുന്നതായും ബിജു രമേശ് പറയുന്നു. മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനും പണം നല്‍കിയതായി ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.
ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തത് ജോൺ കല്ലാട്ട് മുഖേനയാണ് എന്ന് ബിജു രമേശ് വ്യക്തമാക്കുന്നു. ഇതിന്റെ തെളിവ് വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും പക്ഷേ നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തുകോടി രൂപ വാഗ്ദാനത്തിനൊപ്പം മാധ്യമങ്ങളിലൂടെ എന്തു പറയണം എന്നും ജോസ് കെ. മാണി നിർദേശിച്ചു. ഇ-മെയിലായി ഇത് അയച്ചു തന്നു. കർഷകരുടെ വികാരത്തെക്കാൾ ജോസ് കെ. മാണിക്ക് അറിയുന്നത് കച്ചവടക്കാരുടെ വികാരമാണെന്ന് ബിജു രമേശ് തുറന്നടിച്ചു.