'ഇടവേള ബാബു അവളോടും പൊതുസമൂഹത്തോടും മാപ്പു പറയണം': വിധു വിന്സെന്റ്

പുറപ്പെട്ടു പോകുന്ന വാക്ക് പുറത്തേക്ക് പോയത് തന്നെയാണ്. അതിനി എത്ര ശ്രമിച്ചാലും തിരിച്ചെടുക്കാനാവില്ല. അതിനാൽ തന്നെ ശ്രീ. ഇടവേള ബാബുവിനെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആൾ നടത്തിയ 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ ' എന്ന  പ്രയോഗം എന്തുകൊണ്ടും അസ്ഥാനത്തും അനവസരത്തിലുള്ളതും ആയി പോയി. ശ്രീ. നികേഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം നടത്തിയ ഈ പ്രതികരണത്തിൻ്റെ ആഘാതം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും അതിലെ അംഗങ്ങളെയും എത്രത്തോളം ബാധിക്കുമെന്നത് അദ്ദേഹത്തിന് എത്രത്തോളം ബോധ്യമായിട്ടുണ്ടെന്നത് സംശയമാണ്.

AMMA യിൽ നിന്ന് രാജിവച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോ? ചില നീതി നിഷേധങ്ങളെ കുറിച്ച് ഉറക്കെ പറഞ്ഞാണ് ചിലർ സംഘടന വിട്ടത്. സംഘടനക്കകത്ത് നിന്ന് തന്നെ അതിന് പരിഹാരത്തിന് ശ്രമിക്കണമെന്ന ഉത്തമ ബോധ്യത്തിന്റെ പുറത്താണ് ചിലർ അവിടെ തുടർന്നതും. രാജി വച്ച് പുറത്ത് പോയവരെയും രാജി വയ്ക്കാതെ അകത്ത് നിന്നു കൊണ്ട് വിമർശനങ്ങളുന്നയിക്കുന്നവരെയും ചേർത്തു പിടിക്കാനും, കഴിയുമെങ്കിൽ അവർ പുറത്തു നില്ക്കുമ്പോൾ തന്നെ അവരുമായി ഊർജസ്വലമായ സംവാദങ്ങൾ നടത്താനും കെല്പുണ്ടാവണം ശ്രീ.ബാബു പ്രതിനിധാനം ചെയ്യുന്ന സംഘടനക്ക് എന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്.  സിനിമ എന്ന തൊഴിലിൻ്റെ, സിനിമ എന്ന ഇൻഡസ്ട്രിയുടെ ഭാഗമാണ് അവരെല്ലാവരും. അതു കൊണ്ട് തന്നെ ഇത്തരത്തിലൊരു താരതമ്യ പ്രസ്താവന നടത്തിയതുകൊണ്ട് ഇല്ലാതായി പോകുന്ന സാന്നിധ്യങ്ങളല്ല അവിടെ നിന്ന് രാജിവച്ചവരാരും.

മറ്റൊന്ന്, രാജിവച്ചവർ ഈ സിനിമയുടെ ഭാഗമാവില്ല എന്നദ്ദേഹം പരസ്യമായി പറയുന്നു. എന്താണ്  അതിൻ്റെ അർത്ഥം? രാജി വച്ചവർക്ക്, തങ്ങളുടെ സിനിമയിൽ വിലക്കുണ്ടെന്ന കാര്യം അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? താരങ്ങളുടെ സംഘടന നിർമ്മിക്കുന്ന സിനിമയിലൂടെ ധനസമാഹരണം നടത്തി കോവിഡ് കാലത്ത് തൊഴിലില്ലാതായി പോയ ആർട്ടിസ്റ്റുകളെ സഹായിക്കുക എന്ന വലിയൊരു ലക്ഷ്യത്തിൻ്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഈ താരതമ്യവും മാറ്റി നിർത്തലുമൊക്കെ.

സിനിമ എന്ന കലാരൂപത്തെ കുറിച്ച്, സിനിമ എന്ന തൊഴിലിനെ കുറിച്ച്, സിനിമ എന്ന സാംസ്കാരിക മേഖലയെ കുറിച്ച്, സിനിമക്കകത്തുള്ള ചെറുതും വലുതുമായ പ്രസ്ഥാനങ്ങളെ കുറിച്ച് ഇതിൻ്റെ ഭാഗമായി നില്ക്കുന്നവർ എന്താണ് കരുതിയിരിക്കുന്നത് എന്നൊരു ആത്മവിമർശനം ഇപ്പോഴെങ്കിലും നടത്തുന്നത് നന്നായിരിക്കും. കച്ചവട സിനിമയായാലും ആർട്ട് സിനിമയായാലും സിനിമ ഒരു കലാരൂപമാണ്, അതിനാൽ തന്നെ ഒരു പ്രത്യയശാസ്ത്ര ഉപകരണവുമാണ്. സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടർച്ചയോ അനുബന്ധമോ ഒക്കെയാണ് സിനിമ. അതിനാൽ തന്നെ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവർ, സിനിമാസംഘടനകളുടെ തലപ്പത്തിരിക്കുന്നവർ ഒക്കെ ചില പ്രത്യേക അധികാര നിലകളുള്ളവരാണ്. ആ അധികാരം തന്നെ അവരുടെ വാക്കിനെയും പ്രവൃത്തിയെയും സാമൂഹ്യ ഓഡിറ്റിംഗിന് വിധേയമാക്കുന്നുമുണ്ട്. അതു കൊണ്ട് തന്നെ 'ഓർക്കാതെ ' പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും നമ്മൾ വലിയ വില കൊടുക്കേണ്ടി വരും.

ലോകം മുഴുവനും അതിസങ്കീർണ്ണമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോവുന്ന ഒരു സമയത്ത് 'ഞാനും എൻ്റെ വീട്ടുകാരും മാത്രം' എന്ന മട്ടിലുള്ള മൗഢ്യം കലർന്ന ചിന്തകൾ ഉണ്ടാക്കുന്ന അപകടത്തിൻ്റെ ആഴം ഈ 'ചങ്ങാതികളെ 'ആര് ബോധ്യപ്പെടുത്തും? എല്ലാത്തരം വിയോജിപ്പുകൾക്കിടയിലും അതിനെയൊക്കെ അതിജീവിക്കുന്ന മനുഷ്യത്വം  പ്രകടിപ്പിക്കേണ്ട കാലമല്ലേ ഇത്?

ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊർജത്തോടെ തിരിച്ചു വന്ന ഒരു പെൺകുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാൻ വിസമ്മതിച്ചു കൊണ്ട്  ഭൂമി മലയാളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി എഴുന്നേറ്റ് നില്ക്കാൻ ധൈര്യപ്പെട്ട ആ പെൺകുട്ടിയോട് നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നു. അതിനാൽ പുറപ്പെട്ടു പോയ ഈ വാക്കിൻ്റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയേണ്ടതുണ്ട്. ഒപ്പം പൊതു സമൂഹത്തോടും.

Contact the author

Vidhu Vincent

Recent Posts

Web Desk 19 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More