ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജ് കാമിന ലാഉ ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഉപാധികളോടെയാ് ജാമ്യം അനുവദിച്ചത്. അടുത്ത നാല് ആഴ്ചത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിലുണ്ട്. കൂടാതെ എല്ലാ ശനിയാഴ്ചയും യു.പി-യിലെ സഹാരൻപൂർ സ്റ്റേഷനിൽ എത്തി ഒപ്പ് വെക്കണമെന്നും ചികിത്സക്കായി ഡൽഹിയിൽ എത്തുന്നെങ്കിൽ പൊലീസിനെ അറീയിക്കമമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. അതെ സമയം ജമാ മസ്ജിദ് സന്ദർശിക്കാൻ അനുവദിക്കണമെന്ന ആസാദിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. പൗരത്വ ബില്ലിനെതിരെ ഡൽഹി ജമാ മസ്ജിദിന് സമീപം പ്രക്ഷോഭം സംഘടിപ്പിച്ചതിന്‍റെ പേരിൽ ആസാദിനെ ഡിസംബർ 21-നാണ് പൊലീസ് അറസ്റ്റ് ചെയതത്.
ആസാദിന്‍റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ കോടതി രൂക്ഷമായ ഭാഷയിൽ പൊലീസിനെ വിർശിച്ചിരുന്നു. ഡൽഹി ജമാ മസ്ജിദിൽ പ്രതിഷേധം സംഘടിപ്പിച്ചതിൽ തെറ്റെന്താണെന്നും, ജമാ മസ്ജിദ് പാകിസ്താനിലാണെന്ന പോലെയാണ് പൊലീസ് പെരുമാറുന്നത്, ജമാ മസജിദ് പാകിസ്താനിൽ ആയാലും അവിടെ പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ധർണയിലും പ്രതിഷേധത്തിലും തെറ്റെന്താണെന്നും ഇത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ജഡ്ജ് കാമിനി ലാഉ അഭിപ്രായപ്പെട്ടു. ആസാദ് സമൂഹമാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തെന്ന സർക്കാർ അഭിഭാഷകന്റെ വാദത്തെ കോടതി നിശിതമായ ഭാഷയിൽ വിമർശിച്ചു. ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കലാപത്തിനുള്ള ആഹ്വാനം എവിടെയെന്നും, പോസ്റ്റുകളിൽ എന്താണ് തെറ്റെന്നും പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു.
കോടതിയിൽ ഹാജരാക്കിയ ഫേസ്ബുക്ക് പോസ്റ്റുകൾ ആസാദിന്‍റെ അഭിഭാഷകന് കൈമാറാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്ന സർക്കാർ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. സെക്ഷൻ 144 അമിത ഉപയോഗം നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്ന കാശ്മീർ കേസിലെ സുപ്രീം കോടതിയുടെ വിധി ജഡ്ജ് ഓർമിപ്പിച്ചു.