രതിയിൽ സ്നേഹത്തെ
പരതുന്നൊരാളെപ്പോലെ
കിടക്കയിലാണ്ട് കാലങ്ങളോളം
ഉറക്കത്തെ തേടുന്നൊരാൾ.
വീടിനെ തലയിണകൊണ്ട്മൂടി
ഒരു രാത്രിയിലയാളിറങ്ങിപ്പോയി.
ടാക്സിയോടിക്കുമ്പോൾ
പിൻസീറ്റിലിരുന്ന്
ഉടലുകൾ തമ്മിലുരുക്കിയൊഴിച്ച്,
മഞ്ഞ വെളിച്ചം പരത്തി
മെഴുക് കൂനകളാവുന്ന -
രണ്ടപരിചതരെ പ്രിയപ്പെട്ടവരെയെന്ന
പോലെ നോക്കും.
പിന്നെയവരെ
പാമ്പിന്റെ രൂപം പ്രാപിച്ച
എന്റെ സ്വപ്നങ്ങൾക്ക്
ചുറ്റിവരിയാനിട്ടുകൊടുക്കും.
ഒറ്റപ്പെടലിന്റെ തുരുത്തുകളിൽ നിന്നും
വിചിത്രരൂപികളായ കടൽ ജീവികൾ
മണലിൽ നിന്നൂർന്നു വരുമ്പോൾ
നീലച്ചിത്രങ്ങളോടുന്ന
ടാക്കീസുകളിലേക്ക് തലയിടും
സ്ക്രീനിലെ ശീൽക്കാരങ്ങളപ്പോൾ
ബീഥോവന്റെ അഞ്ചാം സിംഫണിപോലെ
മൂളും...
ഞാനിരുന്ന കസേരമാത്രം
ആനന്ദത്തിന്റെ പരകോടിയിലേക്ക്
നടന്നുപോവും..
വീണ്ടും യാത്രികരുടെ
പാറ്റേണുകൾ കണ്ട് മതിമറക്കും..
ഓടകളിൽ
രാത്രികളിൽ മാത്രം
ചൂണ്ടയിടുന്ന മനുഷ്യനോടൊത്ത്
ചാകര..ചാകര..കടപ്പുറത്തെന്ന
പാട്ട് പാടി നടക്കും
വഴിയോരത്തെ നഗരവിളക്കുകളുടെ
അതിഥികൾക്ക് പാട്ടൊരു
മുരൾച്ചയാവും..
രാത്രി അതിന്റെ
രതിമൂർച്ഛയോടടുക്കുമ്പോൾ
ടാക്സിയിലേക്കൊരു യാത്രിക
പടർന്നു കയറും..
ഒറ്റപ്പെടലിന്റെ തുരുത്തിലെ
വിചിത്ര ജീവിയിലേക്ക്
കാറോടിച്ച് കയറും.
ഇളകിയാർക്കുന്ന
അതിന്റെ കൈകാലുകളിലേക്ക്
ഒരു മഞ്ഞ വണ്ടി...
പിറകിലെ ചുവന്ന ലൈറ്റ്
വഴിയാത്രക്കാരന്റെ കണ്ണിലടിക്കുന്നു.
അയാളുടെ മുഴുത്തൊരു തെറി
തമിഴ് പാട്ടിന്റെ ഏതോതാളത്തിലേക്കെടുത്ത്
ഞാനാനന്ദിച്ച് തീരുന്നു.
*"ടാക്സി ഡ്രൈവർ " : വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ മാർട്ടിൻ സ്കോർസസിയുടെ ചലച്ചിത്രം.