കോട്ടയം: പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ എൻസിപി എൽഡിഎഫി ൽ തുടരില്ലെന്നു എൻസിപി നേതാവും എംഎൽഎയും ആയ മാണി സി കാപ്പൻ പറഞ്ഞു. രാജ്യസഭ സീറ്റ് വാങ്ങി ഒത്തുതീർപ്പു ഫോർമുലയ്ക്കു തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.ജയിച്ച സീറ്റുകൾ വിട്ട് കൊടുക്കേണ്ടതില്ലെന്നത് പാർട്ടി തീരുമാനം ആണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് അഖിലേന്ത്യ അദ്ധ്യക്ഷൻ ശരത് പവാർ അറിയിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.
അടുത്തിടെ യുഡിഎഫ് വിട്ട ജോസ് വിഭാഗം മാണി കോൺഗ്രസ് എൽഡിഎഫിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാലാ ഉൾപ്പെടെ 15 സീറ്റാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്. കെഎം മാണി വർഷങ്ങളായി മത്സരിച്ച് വിജയിച്ച സീറ്റ് എന്ന നിലയിലാണ് ജോസ് കെ മാണി പാലാ സീറ്റിനുവേണ്ടി എൽഡിഎഫിൽ അവകാശവാദം ഉന്നയിച്ചത്. പാലായിൽ നിന്ന് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ പദ്ധതി. നിലവിലുള്ള രാജ്യസഭാ സ്ഥാനം രാജിവെച്ച് മത്സരിക്കാനാണ് ജോസ് കെ മാണിക്ക് താല്പര്യം. ഇക്കാര്യം ചർച്ചകളിൽ ഇടതു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിവെക്കുന്ന രാജ്യസഭാ സ്ഥാനം മാണി സി കാപ്പന് നൽകാം എന്നതാണ് ജോസ് കെ മാണിയുടെ ഫോർമുല. ഇതും മാണി സി കാപ്പൻ തള്ളിക്കളയുന്നു.
ജോസ് വിഭാഗം എൽഡിഎഫ് ലേക്ക് വരുന്നതിനെ സിപിഐ ശക്തമായി എതിർത്തിരുന്നു. എൽഡിഎഫിൽ ഇക്കാര്യത്തിന് സമവായമായതിനു തൊട്ടുപിറകെ ആണ് എൻസിപി ഇടയുന്നത് .