കള്ളപ്പണ ഇടപാട് നടക്കുന്നതിനിടെ ഇൻകം ടാക്സ് ഓഫീസർമാർ എത്തിയപ്പോൾ കടന്നുകളഞ്ഞെന്ന ആരോപണത്തിൽ വിശദീകരണവുമായി പിടി തോമസ് എംഎഎൽഎ. തന്റെ ഡ്രൈവർ ആയിരുന്നയാളുടെ കുടുംബത്തിന്റെ ഭൂമി കുടിക്കിടപ്പ് വിഷയവുമായി ബന്ധപ്പെട്ടാണ് താൻ സ്ഥലത്തെത്തിയതെന്നും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടിട്ടില്ലെന്നും പിടി തോമസ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്ഥലം കൗൺസിലർ ഉൾപ്പെടെയുളളവരുടെ നിർദ്ദേശ പ്രകാരമാണ് വിഷയത്തിൽ ഇടപെട്ടത്. കുടിക്കിടപ്പ് പ്രശ്നം ഭൂവുടമയുമായി 80 ലക്ഷം രൂപക്ക് പരിഹരിക്കാൻ താൻ കൂടി മുൻകൈ എടുത്താണ് കരാർ ഉണ്ടാക്കിയത്. ഇത് പ്രകാരം പണം കൈമാറാനാണ് സ്ഥലത്ത് എത്തിയത്. പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാമെന്നാണ് കരാറുണ്ടാക്കിയത്. എന്നാല് പണം രണ്ട് ബാഗിലാക്കി കൊണ്ടുവന്നിതിന്റ ഉത്തരവാദിത്തം തനിക്കല്ലെ. പ്രശ്ന പരിഹാരത്തിന് ഇടനിലക്കാരായി സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അപകീർത്തികരമായ വാർത്ത കൊടുത്ത ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും പിടി തോമസ് അറിയിച്ചു.